മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നു സംഭരണ വിതരണ കേന്ദ്രത്തിൽ സുരക്ഷാ പരിശോധന നടത്തി
Mail This Article
കാഞ്ഞങ്ങാട്∙ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നു സംഭരണ വിതരണ കേന്ദ്രത്തിൽ സുരക്ഷാ പരിശോധന നടത്തി. പൊലീസ്, വിജിലൻസ്, അഗ്നിരക്ഷാ സേന എന്നിവരാണ് ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി പരിശോധന നടത്തിയത്. കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം മരുന്ന് സംഭരണ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായർ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഗോഡൗൺ സന്ദർശിച്ചു.
സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസും അഗ്നിരക്ഷാ സേനയും ഗോഡൗൺ സന്ദർശിച്ച് സുരക്ഷ വിലയിരുത്തിയിരുന്നു. അഗ്നിരക്ഷാ സേന സുരക്ഷയെ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങളും നൽകി. കെട്ടിടത്തിന് ചുറ്റുമുള്ള കാടും മാലിന്യങ്ങളും അഗ്നിരക്ഷാ സേനയുടെ നിർദേശപ്രകാരം വൃത്തിയാക്കി എന്നും അധികൃതർ അറിയിച്ചു. കൂടാതെ കെട്ടിടത്തിന് ചുറ്റും അഗ്നിരക്ഷാ സേനയുടെ വാഹനം കടന്നു പോകാനുള്ള വഴിയും ഒരുക്കിയിട്ടുണ്ട്.
ഒന്നര കോടിയുടെ മരുന്നാണ് സംഭരണ കേന്ദ്രത്തിൽ ഉള്ളത്. 3 നിലകളിലായി തയാറാക്കിയ ഇരുമ്പു റാക്കുകളിലാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജീവനക്കാർക്കും ചുമട്ടു തൊഴിലാളികൾക്കും പരിശീലനവും നൽകി. ബ്ലീച്ചിങ് പൗഡര്‍ വേറെ തന്നെയാണ് സൂക്ഷിക്കുന്നത്. 9 ടണ്‍ ബ്ലീച്ചിങ് പൗഡര്‍ ആണ് കോര്‍പറേഷന്റെ ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഇത് ഇന്നലെ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും മാനേജർ എ.പി.രാജഗോപാൽ പറഞ്ഞു.