ADVERTISEMENT

കാഞ്ഞങ്ങാട് ∙ എൻഡോസൾഫാൻ ദുരിതബാധിതർക്കു സൗജന്യമായി നൽകുന്ന മരുന്നു വിതരണവും വാഹന സൗകര്യവും തുടർന്നും ഉറപ്പു വരുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹൊസ്ദുർഗ് താലൂക്ക് അദാലത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ എന്നിവരാണു ദുരിതബാധിതരുടെ സങ്കടം പരാതിയായി മന്ത്രിക്കു മുന്‍പിലെത്തിച്ചത്. ഉടൻ തന്നെ ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയായിരുന്നു. രോഗികൾക്കുള്ള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികൾക്കു ചികിത്സയ്ക്കായി ആശുപത്രികളിലേക്കു പോകാനുള്ള വാഹനം വിട്ടു നൽകണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫിസർക്കു നിർദേശം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസിനോടു നിർദേശിച്ചു.

മെഡിക്കൽ ക്യാംപിനുള്ള സ്ഥലം ഉടൻ തീരുമാനിക്കാനും മെഡിക്കൽ ക്യാംപിന് ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മന്ത്രി വീണാ ജോർജുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നടന്ന അദാലത്തിൽ ദുരിതബാധിതരുടെ മരുന്നു വിതരണവും വാഹന സൗകര്യവും മുടക്കരുതെന്നു മന്ത്രി നിർദേശം നൽകിയത്. ദേശീയാരോഗ്യ ദൗത്യം വഴിയാണു നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതർക്കു നൽകിയിരുന്നത്. എന്നാൽ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു.

ഇതിനിടയിൽ 20222-23 കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് കാസർകോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സയ്ക്കും തുക അനുവദിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഫണ്ടിന്റെ അനുമതി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെ വരും ദിവസം തന്നെ ഫണ്ട് ലഭ്യമാകുമെന്നാണു പ്രതീക്ഷ. മരുന്ന് വിതരണം നിലച്ചതോടെ വൻതുക ചെലവു വരുന്ന മരുന്നുകൾ വാങ്ങുന്നതു പലരും നിർത്തിയിരുന്നു. കടം വാങ്ങിയും മറ്റുള്ളവർ സഹായിച്ചും ദീർഘനാൾ മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ദുരിതബാധിതർ. മരുന്നു വിതരണം നിലച്ചതു ശക്തമായ പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനിടയിലാണു മന്ത്രിയുടെ നിർണായക ഇടപെടൽ.

ഹൊസ്ദുർഗ് അദാലത്തിൽ 608 അപേക്ഷകൾ

കരുതലും കൈ താങ്ങും ഹൊസ്ദുർഗ് താലൂക്ക് അദാലത്തിൽ 608 അപേക്ഷകൾ ലഭിച്ചു. 166 അപേക്ഷകൾ തീർപ്പാക്കി. 151 പുതിയ അപേക്ഷകൾ തത്സമയം സ്വീകരിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 

ഇ.ചന്ദ്രശേഖരൻ എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ, എഡിഎം കെ.നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കൗൺസിലർ വന്ദന ബൽരാജ് എന്നിവർ സംബന്ധിച്ചു. തീർപ്പാക്കാൻ ബാക്കിയുള്ള പരാതികളിൽ പരമാവധി 15 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകി.

ആർജവിന് മന്ത്രിയുടെ കരുതലിന്‍ മുത്തം

ആർജവ് മോഹൻദാസിന് കരുതലിൻ മുത്തം നൽകി മന്ത്രി അഹമ്മദ് ദേവർകോവിൽ. ‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗം മുടക്കുവാൻ’ എന്ന വയലാറിന്റെ അശ്വമേധം കവിതയിലെ വരികളാണ് ആർജവ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു വേണ്ടി ചൊല്ലിയത്. കവിത കേട്ട മന്ത്രി ആര്‍ജവിനെ ആശ്ലേഷിച്ച് സ്നേഹ ചുംബനവും നല്‍കി. 

അദാലത്ത് വേദിയിലേക്ക് കടക്കുമ്പോൾ ആദ്യം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയാണ് ആര്‍ജവ് കണ്ടത്. മന്ത്രിയെ കണ്ട ഉടനെ ആർജവ് തന്റെ സ്കൂളിലേക്കുള്ള റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി. റോഡിന്റെ ദുരവസ്ഥയാൽ സൈക്കിള്‍ ഓടിച്ചു യാത്ര ചെയ്യാൻ കഴിയുന്നില്ല. പരാതി കേട്ട മന്ത്രി ആർജവിന്റെ അപേക്ഷ ആർജവം ഉള്ളതാണെന്നും വിഷയത്തിൽ വേഗത്തിൽ തന്നെ തുടർ നടപടികൾ കൈ കൊള്ളാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കാഞ്ഞങ്ങാട് നഗരസഭയിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഉറപ്പും നൽകി. കോഴിക്കോട് വടകരയിൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന എ.മോഹൻദാസിന്റെയും കെ.പി.ചിത്രയുടെ രണ്ടു മക്കളിൽ ഇളയവന്‍ ആണ് ആർജവ്. ഇവരുടെ രണ്ടു മക്കളും ഭിന്നശേഷിക്കാരാണ്.

രണ്ടു മക്കളെയും ഒറ്റയ്ക്ക് ശ്രദ്ധിക്കാൻ അമ്മയ്ക്ക് മാത്രമായി സാധിക്കുന്നില്ല. ഇതിനാല്‍ മോഹന്‍ദാസിന് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു മാറ്റം നൽകണമെന്ന അപേക്ഷയുമായാണ് ഇവർ അദാലത്തിലെത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.  കൂടാതെ ഈ കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കും മാറ്റി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com