ADVERTISEMENT

ബോവിക്കാനം ∙ കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമായിട്ടും കാട്ടാനകളെ ഓടിച്ച് വേലി കടത്തുന്ന കാര്യത്തിൽ വനംവകുപ്പിന് നിസ്സംഗത. കാലവർഷം തുടങ്ങി പയസ്വിനിപ്പുഴയിൽ നീരൊഴുക്ക് കൂടിയാൽ ആനകളെ തുരത്തുക സാധ്യമല്ലെന്നു കർഷകർ പറയുന്നു. അതിനു മുൻപേ തന്നെ ആനകളെ സൗരോർജ തൂക്കുവേലിക്ക് അപ്പുറത്തേക്കു കടത്തണമെന്നാണ് ആവശ്യം. വനത്തിനുള്ളിൽ കുടിവെള്ളം ഇല്ലാത്തതിനാൽ ആനകൾ പോകാൻ കൂട്ടാക്കുന്നില്ലെന്നാണ്, ഇതുവരെ ഓടിക്കാതിരുന്നതിനു കാരണമായി അധികൃതർ പറഞ്ഞത്. എന്നാൽ വേനൽമഴ ലഭിച്ചതോടെ ഇതിനു പരിഹാരമായി. മഴ ഇല്ലാത്ത കാലാവസ്ഥയും ആനകളെ ഓടിക്കാൻ അനുകൂലമാണ്. പക്ഷേ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഇതിനു വേണ്ടി ഉണ്ടാകുന്നില്ല. ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഒരു സമ്മർദവും ചെലുത്തുന്നില്ല.

കൃഷിയിടങ്ങളിൽ ആനകളിറങ്ങുമ്പോൾ പഴയപോലെ വനപാലകർ എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ജനവാസ മേഖലകളുടെ സമീപം ആനകളെത്തിയാൽ നേരത്തെ തന്നെ നിരീക്ഷിച്ച് അവിടെ വനപാലകർ കാവൽ നിൽക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആനകളിറങ്ങിയെന്നു വിളിച്ചാലും സമയത്ത് എത്തുന്നില്ലെന്നു കർഷകർ കുറ്റപ്പെടുത്തുന്നു.  വനപാലകർ എത്തുമ്പോഴേക്കും ആനകൾ കൃഷി മൊത്തം നശിപ്പിച്ചിരിക്കും. കടുമന, കാനത്തൂർ, കാലിപ്പള്ളം ഭാഗങ്ങളിൽ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടങ്ങളായും ഒറ്റയാനായും നീങ്ങുന്ന ആനകളുടെ കൃത്യമായ എണ്ണം പോലും വനംവകുപ്പിന്റെ കയ്യിലില്ല. 

വരൾച്ചയുടെ പേരിലാണ് ഇതുവരെ വനപാലകർ ആനകളെ ഓടിക്കാതിരുന്നത്. ഇനി കാലവർഷം തുടങ്ങിയാൽ അതായിരിക്കും വനംവകുപ്പ് പറയുന്ന കാരണം. ഓരോ കാരണം പറഞ്ഞ് വനംവകുപ്പ് അലംഭാവം തുടരുമ്പോൾ കർഷകർക്കു നഷ്ടമാകുന്നത് അവരുടെ ജീവനോപാധികളാണെന്നു ഇനിയെങ്കിലും അധികൃതർ തിരിച്ചറിയേണ്ടതുണ്ട്.

നോക്കുകുത്തിയായി സൗരോർജ തൂക്കുവേലി 

കാട്ടാനകൾ കൃഷി നശിപ്പിച്ച് വിഹരിക്കുമ്പോൾ, അതിർത്തിയിൽ ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച സൗരോർജ തൂക്കുവേലി നോക്കുകുത്തി. രണ്ടു വർഷം കൊണ്ട് 17 കിമീ നീളത്തിൽ വേലി നിർമിച്ചെങ്കിലും ആനശല്യത്തിനു ഒരു കുറവും ഇല്ല. സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് നിർമിച്ച കാട്ടാന പ്രതിരോധ സംവിധാനം എന്ന നിലയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതി, വനംവകുപ്പിന്റെ കെടുകാര്യസ്ഥത കാരണം ഒരു ഗുണവുമില്ലാതെയായി. ചെലവഴിച്ച പണത്തിന്റെ പ്രയോജനം കിട്ടുന്നുണ്ടെന്നു ഉറപ്പാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും തയാറാകുന്നില്ല. നാടിന്റെ പൊതുവായ വികസനത്തിനുപയോഗിക്കേണ്ട പദ്ധതി വിഹിതമാണ് കർഷകരുടെ ദുരിതം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നീക്കിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com