ADVERTISEMENT

വെള്ളരിക്കുണ്ട് ∙ വിദ്യാർഥികൾക്കായി സ്വകാര്യ ട്യൂഷൻ കേന്ദ്രം കൊന്നക്കാട്ടെ റിസോർട്ടിൽ നടത്തിയ സഹവാസ ക്യാംപിൽ ഭക്ഷ്യവിഷബാധ. വയറു വേദനയും ഛർദിയും അനുഭവപ്പെട്ട മുപ്പതോളം വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു. ക്യാംപിലേക്ക് ഭക്ഷണം തയാറാക്കിയ സ്ഥലങ്ങളിലെ വെള്ളത്തിന്റെ ഉൾപ്പെടെ സാംപിൾ ശേഖരിച്ചു. ഇതിൽ ഒരു കേറ്ററിങ് സ്ഥാപനത്തിന് ലൈസൻസ് ഉൾപ്പെടെ രേഖകളില്ലാത്തതിനാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഗുരുതരമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ വൈകിട്ടോടെ വീടുകളിലേക്കു മടങ്ങി.വിവിധ സ്കൂളുകളിലെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ നൂറ്റി എൺപതോളം പേരാണ് ക്യാംപിൽ പങ്കടുത്തിരുന്നത്.

രണ്ട് ബാച്ചുകളിലായി നടന്ന ക്യാപിൽ പത്താം ക്ലാസിൽ പഠിക്കുന്നവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ , മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണു വിഷബാധയേറ്റത്. ബുധനാഴ്ച രാവിലെ ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന അനുഭവപ്പെട്ടത്. ഇന്നലെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ നടന്ന അസംബ്ലിയിൽവച്ച് ഇരുപതോളം കുട്ടികൾക്ക് ഒരേസമയത്ത് വയറുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്യാംപിൽ വച്ച് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് അധ്യാപകർക്ക് മനസിലായത്.

കുട്ടികളെ വെള്ളരിക്കുണ്ട് സിഎച്ച്സിയിലും ,  വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിലും നർക്കിലക്കാട് സിഎച്ച്സിയിലും പ്രവേശിപ്പിച്ചു. പതിനഞ്ചോളം വിദ്യാർഥികൾ വീടുകളിലും ഉണ്ട്. ഇത്രയധികം കുട്ടികളെ ഉൾപ്പെടുത്തി ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒന്നും സ്വീകരിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്രയേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ക്യാംപ് നടത്തിയതിലും ഭക്ഷ്യവിഷബാധ ഉണ്ടായതുമായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് സ്വാതി രാജൻ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com