ശുദ്ധജലമെത്തുമെന്ന് ഉറപ്പിച്ചു; പിന്നെ, അനക്കമില്ല നോക്കുകുത്തിയായി മട്ടലായി കോളനിയിലെ ശുദ്ധജല പദ്ധതി
Mail This Article
ചെറുവത്തൂർ ∙ പിലിക്കോട് പഞ്ചായത്തിലെ മട്ടലായി കോളനിയിലെ കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനുവേണ്ടി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തിയായി മാറി. പദ്ധതിക്കു വേണ്ടി ഇവിടെ നിർമിച്ച കുഴൽക്കിണർ, പമ്പ് ഹൗസ്, ജലസംഭരണി, വീടുകളിൽ സ്ഥാപിച്ച ജലവിതരണ പൈപ്പുകൾ എന്നിവയെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. പദ്ധതി പൂർത്തിയായി ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്തു നോക്കിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അതിനു ശേഷം ഇതിൽ നിന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
ഇപ്പോൾ ഇവിടെ നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് സ്വന്തമായി വീട്ടു കിണർ ഉള്ളത്. ജല അതോറിറ്റിയുടെ കണക്‌ഷൻ പല വീടുകളിലും ഉണ്ടെങ്കിലും ഇതിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. കോളനിയിൽ ആകെയുള്ള പൊതു കിണറ്റിലും ജല ലഭ്യത കുറവാണ്. ഇതുകൊണ്ടെല്ലാം തന്നെ ഇപ്പോൾ കോളനിയിലെ താമസക്കാർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.
കെ.കുഞ്ഞിക്കൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്
‘‘മട്ടലായി ഹരിജൻ കോളനിയിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ശുദ്ധജല വിതരണ പദ്ധതി പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ ഉടൻ തയാറാകണം. ലക്ഷങ്ങൾ ചെലവിട്ട് തുടങ്ങിയ പദ്ധതിയിൽ നിന്ന് എന്തുകൊണ്ട് ഇതുവരെ ജലവിതരണം നടന്നില്ല എന്ന കാര്യം പൊതുജനങ്ങൾക്ക് അറിയാൻ താൽപര്യമുണ്ട്.’’
.ടി.അനൂപ്. നാട്ടുകാരൻ.
‘‘വേനൽ കടുത്തതോടെ കോളനിയിലെ പാവപ്പെട്ട കുടുംബങ്ങൾ ശുദ്ധജലത്തിനു വേണ്ടി പരക്കം പായുന്നത് ഇവിടെ സങ്കടക്കാഴ്ചയാണ്. ജല അതോറിറ്റിയുടെ വെള്ളം കൃത്യമായി ലഭിക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന ഈ ശുദ്ധജല പദ്ധതി പ്രവർത്തിപ്പിക്കാൻ അതിവേഗം നടപടി വേണം എന്നാണ് ആവശ്യം’’