ADVERTISEMENT

കാസർകോട് ∙  ഒരു കുടുംബത്തിലെ 4 പേർ, ഒരുമിച്ചായിരുന്നു നെക്രാജെയിലെ ബന്ധുവീട്ടിലേക്ക് പോകാനായി വൈകിട്ട് 3ന് വീട്ടിൽ നിന്നിറങ്ങിയത്. ചെറിയ ദൂരത്താണു നാലു പേരുടെയും വീടുകൾ. സാധാരണയായി ഓട്ടം പോകുന്ന ഡ്രൈവറെ തന്നെയായിരുന്നു ഇന്നലെയും ഇവർ വിളിച്ചിരുന്നത്. സന്ധ്യയായാൽ മഴ പെയ്തേക്കുമെന്നു കരുതി നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി ഉടനെ വീട്ടിലെത്താനായിരുന്നു ഇവർ വൈകിട്ട് മൂന്നോടെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷെ... അപകടവിവരം നാടാകെ നിമിഷങ്ങൾക്കുള്ളിൽ പടരുകയായിരുന്നു.

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു എന്ന വിവരമാണ് ആദ്യമെത്തിയത്.തുടർന്നാണ് ഓട്ടോറിക്ഷയും സ്കൂളും ബസും കൂട്ടിയിടിക്കുകയായിരുന്നുവെന്നും ബസിലെ കുട്ടികൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, ഓട്ടോറിക്ഷയിലുള്ള യാത്രക്കാരെയും ഡ്രൈവറെയും ഗുരുതര നിലയിൽ ആശുപത്രിയിലെത്തിച്ചു എന്നുമുള്ള വിവരമെത്തുന്നത്. ഓട്ടോയിലെ ഡ്രൈവർ ഉൾപ്പെടെ 5 പേരും മരിച്ചെന്ന വാർത്ത പിന്നാലെയെത്തി.മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.

അപ്പോഴേക്കും ആശുപത്രി പരിസരമാകെ ആളുകളെ കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പോസ്റ്റുമോർട്ടം രാത്രി തന്നെ നടത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തി. രാത്രി തന്നെ പോസ്റ്റുമോർട്ടം നടത്താനായി കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, ഇൻസ്പെക്ടർമാരായ കെ.ലീല, പി.അജിത്ത്കുമാർ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു.

kasargod-accident-crowd
ചെർക്കള – കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ പള്ളത്തടുക്കയ്ക്കു സമീപം അപകടം നടന്ന സ്ഥലത്ത് തടിച്ചുകൂടിയവർ.

അപകടവിവരമറി‍ഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ  എൻ.എ.നെല്ലിക്കുന്ന്,എ.കെ.എം.അഷ്റഫ്, കലക്ടർ കെ.ഇമ്പശേഖർ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജോ.സെക്രട്ടറി അഷ്റഫ് എടനീർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‍രിയ  ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.

kasargod-accident-dead-peoples
മരിച്ച ഓട്ടോ ഡ്രൈവർ എ.എച്ച്.അബ്ദുൽ റൗഫ്, ബീഫാത്തിമ, ബീഫാത്തിമ, നബീസ, ഉമ്മാലിമ്മ.

തൊട്ടടുത്ത് മൂകസാക്ഷിയായി ഗവ.മെഡിക്കൽ‌ കോളജ്
പള്ളത്തടുക്ക ∙ അപകട സ്ഥലത്തു നിന്ന് 2 കിലോമീറ്റർ‌ മാത്രം അടുത്താണ് കാസർകോടിന്റെ സ്വന്തം ഗവ. മെഡിക്കൽ കോളജ്. പക്ഷേ തൊട്ടടുത്തു നടന്ന അപകടത്തിൽപ്പെട്ടവരെ എത്തിച്ചത് 25 കിലോമീറ്റർ അകലെയുള്ള, സൗകര്യങ്ങളിലാത്ത കാസർ‌കോട് ഗവ.ജനറൽ ആശുപത്രിയിലേക്ക്. കാസർകോട് മെഡിക്കൽ കോളജിൽ സൗകര്യമുണ്ടായിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷപ്പെടുത്താമായിരുന്നു.

തറക്കല്ലിട്ട് 11 വർഷം കഴിഞ്ഞിട്ടും പണി തീരാത്ത മെഡിക്കൽ കോളജ് പക്ഷേ അപകടത്തിൽ വെറും കാഴ്ചക്കാരനായി നിന്നു. പൂർത്തിയാക്കിയ പണിയുടെ തുക കരാറുകാരന് സർക്കാർ നൽകാത്തതിനെ തുടർന്നാണ് ആശുപത്രി കെട്ടിടം പണി ഉപേക്ഷിച്ച് കരാറുകാരൻ പോയത്. തുടർന്ന് പല തവണ നാട്ടുകാർ സമരവും പ്രതിഷേധവും നടത്തിയിട്ടും കരാറുകാരന് തുക നൽകി പണി ആരംഭിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല

kasargod-road
ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന ദേശീയ പാതയിൽ അപകടം നടന്ന സ്ഥലത്തെ രാത്രി ദൃശ്യം. ചിത്രം: മനോരമ

ഏതാനും ഒപി ചികിത്സാ സൗകര്യം മാത്രമാണ് മെഡിക്കൽ കോളജിൽ ഇപ്പോഴുമുള്ളത്.പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ  ആവശ്യത്തിന് ആംബുലൻസ് സമയത്ത് കിട്ടാതിരുന്നതും പ്രതിസന്ധിയായി. ബദിയടുക്കയിൽ നിന്ന് മൂന്നും പെർളയിൽ നിന്ന് ഒരു ആംബുലൻസുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വന്നത്. ആദ്യ വന്ന ആംബുലൻസിൽ 3 പേരെ കയറ്റി വിട്ടു.  പിന്നീട് ആംബുലൻസില്ലാത്തതിനാൽ ഒരു ആംബുലൻസിൽ 2 പേരെ ഒന്നിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൊഗ്രാൽപൂത്തൂർ തേങ്ങുന്നു
മൊഗ്രാൽ ∙ സഹോദരിമാർ ഉൾപ്പെടെയുള്ള  5 പേരുടെ മരണം മൊഗ്രാൽപൂത്തൂരിനെ വേദനയിലാഴ്ത്തി. മൊഗ്രാൽപുത്തൂർ, ഏരിയാൽ സ്റ്റാൻഡുകളിൽ ഓട്ടോ നിർത്തുന്ന അബ്ദുൽ റൗഫ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു. റൗഫിനെക്കുറിച്ച് ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നല്ല വാക്കുകൾ മാത്രമ പറയാനൂള്ളൂ. ഏതുസമയത്ത് ഓട്ടം വിളിച്ചാലും പോകാൻ മടിയില്ലാത്ത റൗഫ് മരിച്ച കുടുംബത്തിന്റെയും സ്ഥിരം ഡ്രൈവറായിരുന്നു.

അമിത വേഗത്തിൽ ഓട്ടം ഓടിക്കാതെ വളരെ ശ്രദ്ധയോടെയായിരുന്നു ഇവരുടെ ഓട്ടം. എന്നാൽ ഇന്നലെ എന്തു സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. സഹോദരിമാരുടെ മരണം നാടിനെ  ആകെ തളർത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ 4 പേരെയാണു നഷ്ടമായത്.

സഹോദരിമാരുടെ പിതാവിന്റെ അനുജനായ ഷേയ്ഖലിയുടെ ഭാര്യയാണ് മരിച്ച ബീഫാത്തിമ. മരിച്ച സഹോദരിമാരുടെ പിതാവിന്റെ അനിയന്റെ ഭാര്യയാണ് ബീഫാത്തിമ. എല്ലായിടത്തും ഇവർ ഒരുമിച്ചു തന്നെയായിരുന്നു പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മരണം കുടുംബത്തെയും ഒപ്പം നാടിനെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

kasargod-road-accident
1.കാസർകോട്ട് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് പൂർണമായും തകർന്ന ഓട്ടോറിക്ഷ. 2.അപകടത്തിൽപ്പെട്ട സ്കൂൾ ബസ്.

വിങ്ങിപ്പൊട്ടി എംഎൽഎ
കാസർകോട് ∙ അപകടത്തിൽ മരിച്ചവരെ എത്തിച്ച ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എംംഎൽഎ വിങ്ങിപ്പൊട്ടിയത്. അടുത്ത കാലത്തൊന്നും ഇത്തരമൊരു ദുരന്തം കാസർകോട്ടെ ജനങ്ങൾക്ക് കേൾക്കെണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

അപകട വിവരമറിഞ്ഞപ്പോൾ തന്നെ എംഎൽഎ ആശുപത്രിയിലേക്ക് ഓടിയെത്തി.  അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് ഫോണിൽ നിർദേശങ്ങളും നൽകിയിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് 4 സ്ത്രീകൾ ഉൾപ്പെടെ 5 പേരുടെ മൃതദേഹം കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com