5 വർഷം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസ് നായ്ക്കളെത്തി

Mail This Article
കാസർകോട് ∙ 5 വർഷം മുൻപു കൊലചെയ്യപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസ് സേനയുടെ വിദഗ്ധ നായ്ക്കളെത്തി. ബൽജിയൻ മലിനോയ്സ് ഇനത്തിൽപെട്ട മർഫിയും മായയുമാണ് കൊച്ചിയിൽനിന്ന് വിദ്യാനഗറിലെത്തിയത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന കൊല്ലം ഇരവിപുരം വാളത്തുങ്കൽ വെളിയിൽ വീട്ടിൽ പ്രമീളയെ (30) കൊലപ്പെടുത്തി ചാക്കിൽകെട്ടി പുഴയിൽ തള്ളിയെന്ന് ഭർത്താവ് തളിപ്പറമ്പ് ആലക്കോട്ടെ സെൽജോ മൊഴിനൽകി. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഭാര്യയെ കാണാനില്ലെന്ന സെൽജോയുടെ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രണയവിവാഹിതരായ സെൽജോയും പ്രമീളയും 2 മക്കളോടൊപ്പം വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. 2019 സെപ്റ്റംബർ 19ന് രാത്രി വഴക്കിനിടെയുണ്ടായ മർദനത്തിൽ പ്രമീള മരിച്ചെന്നും മൃതദേഹം കല്ലുകെട്ടി ചാക്കിലാക്കി പുഴയിൽ തള്ളിയെന്നുമാണ് സെൽജോയുടെ മൊഴി. സ്വന്തം ഓട്ടോയിലാണു മൃതദേഹം കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്.
ആദ്യം ലോക്കൽ പൊലീസാണു കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2 വർഷത്തിലേറെ റിമാൻഡിലായിരുന്ന സെൽജോ ഇപ്പോൾ കണ്ണൂരിലാണു താമസം. എന്നാൽ, ഈയിടെ വിദ്യാനഗർ പടുവടുക്കത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ സെൽജോ നടന്നുപോയതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന സംശയമുയർന്നത് ഇതോടെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധന.