പകൽവീടുകളിൽ ഇപ്പോൾ ആരാണ്?

Mail This Article
കാസർകോട് ∙ കോവിഡ് കാലത്തിനു ശേഷം വയോജനങ്ങളിൽ ആശങ്കയും ശാരീരിക അസ്വസ്ഥതകളും പിടിമുറുക്കിയ കുടുംബാന്തരീക്ഷം. അവരുടെ അസ്വസ്ഥതകൾ പല വീടുകളിലും താളം തെറ്റിയ നിലകളിൽ. സന്തോഷവും സമാധാനവും നൽകുന്ന സ്ഥിതിയല്ല ഏറെയും. അവരുടെ അവശ സ്ഥിതി മനസ്സിലാക്കി സ്നേഹ പരിചരണം കിട്ടുന്നില്ല. തങ്ങൾ കുടുംബത്തിനു ബാധ്യത ആകുന്നുവെന്ന ചിന്തയിലാണ് വയോജനങ്ങൾ പലരും. സമാന പ്രായം ഉള്ളവർ പകൽ നേരം ഒന്നിച്ചു കഴിയുക എന്ന ആശയത്തോടെയാണ് ഇവർക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഇവർക്കു വേണ്ടി പകൽവീട് ഒരുക്കിയത്.
എന്നാൽ ജില്ലയിൽ മുപ്പതോളം പകൽ വീടുകൾ ഉള്ളതിൽ പലതിലും ഇവർക്കു പ്രവേശനം നിഷേധിച്ച്, ആരോഗ്യ പരിശോധന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളായി മാറ്റി. ജില്ലാ ആസ്ഥാനമായ കാസർകോട് നഗരസഭയിൽ നെൽക്കളയിൽ കെട്ടിടം അടഞ്ഞു കിടക്കുന്നു. പകൽ വീടിനു വേണ്ടി വർഷങ്ങൾക്കു മുൻപ് പണിതതാണ് കെട്ടിടം.
രാജപുരം∙ വയോജനങ്ങളോടുള്ള അധികൃതരുടെ നിഷ്ക്രിയ മനോഭാവത്തിന്റെ ഇരയാണ് പനത്തടി പഞ്ചായത്തിലെ 14ാം വാർഡ് കൊളപ്പുറത്തെ കരുണാകരൻ നായർ (86). 4 വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ വീടിനുപിന്നിൽ വൻഗർത്തം രൂപപ്പെട്ടു. ജിയോളജി വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും വീട് സന്ദർശിച്ച് കുടുംബത്തോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വാടകയ്ക്ക് പോകാൻ നിർവാമില്ലാത്തതിനാൽ അവിടെത്തന്നെ തുടർന്നു. കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകി. കാത്തിരിപ്പ് 4 വർഷം കഴിഞ്ഞു.
2020 ലെ ലൈഫ് ഭവന പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും പിറകിലായതിനാൽ മുൻ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി. നവ കേരള യാത്രയിലും കലക്ടറുടെ മുൻപിലും നിരവധി തവണ പരാതികളുമായി എത്തി. എല്ലാവരും പതിവുപോലെ പറയും...പരിഗണിക്കാം. അതിൽ വിശ്വസിച്ച് ഇദ്ദേഹം വീണ്ടും ഗർത്തത്തിനരികിലെ തന്റെ വീട്ടിലേക്ക് അന്തിയുറങ്ങാനായി മടങ്ങും.
നിയമസഭാ സമിതി തെളിവെടുപ്പ് യോഗം ഇന്ന്
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വിവിധ വയോജന ക്ഷേമ പദ്ധതികളുടെ ജില്ലയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യ കുടുംബ ക്ഷേമം, ആയുഷ് സാമൂഹിക നീതി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. ജില്ലയിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.
സ്പോൺസർമാരില്ലെങ്കിൽ വയോജനങ്ങൾ പട്ടിണിയിലാകും
പരവനടുക്കം ∙ സ്പോൺസർമാർ കനിഞ്ഞില്ലെങ്കിൽ സർക്കാർ വയോജന മന്ദിരത്തിലെ താമസക്കാർ പട്ടിണിയിലാകും.വയോജന മന്ദിരത്തിലെ താമസക്കാരുടെ ഭക്ഷണത്തിനും മരുന്നിനുമായി ഒരാൾക്കു സർക്കാർ നൽകുന്നത് മാസം 2000 രൂപ മാത്രം. എന്നാൽ ഇത്രയും ചെറിയ തുക ഒന്നിനും തികയില്ല. സ്പോൺസർഷിപ്പിലൂടെ ഭക്ഷണത്തിനു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാൽ മന്ദിരത്തിൽ ഭക്ഷണത്തിനു മുടക്കമില്ലാതെ പോകുന്നു. ചില മാസങ്ങളിൽ സ്പോൺസർഷിപ് കിട്ടാൻ ഏറെ പ്രയാസമാണ്. 1100 രൂപയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ക്രമത്തിലുള്ള ഭക്ഷണം നൽകണം. ഇതിനു പുറമേ സർക്കാർ ആശുപത്രികളിൽ നിന്നു കിട്ടാതെ മരുന്നുകൾ സ്വകാര്യ മെഡിക്കൽ കടയിൽ നിന്നു വാങ്ങണം. എല്ലാത്തിനുമായി ഈ തുക തികയില്ലെന്നാണു അധികൃതർ പറയുന്നത്.
തുക വർധിപ്പിക്കാൻ ആവശ്യമായ നടപടി വേണമെന്നാണ് താമസക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. വയോജന മന്ദിരത്തിലെ താമസക്കാരെ പരിചരിക്കുന്ന ജീവനക്കാർക്കു (മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ) ദിവസവേതനമായി നൽകുന്നത് 675 രൂപയാണ്. 24 മണിക്കൂർ ഡ്യൂട്ടി എടുക്കുന്നവർക്ക് ആഴ്ചയിൽ ഒരു ഓഫ് പോലും കിട്ടാൻ പ്രയാസമാണ്. പരവനടുക്കത്തെ സർക്കാർ വയോജന മന്ദിരത്തിൽ 20 പുരുഷന്മാർ അടക്കം 42 പേർ താമസക്കാരാണുള്ളത് ഇവിടെയുള്ള 12 ജീവനക്കാരിൽ 6 പേർമാത്രമാണ് സ്ഥിരമായിട്ടുള്ളത്. ബാക്കിയുള്ളവർ ദിവസ–കരാർ ജീവനക്കാരാണ്. മാസത്തിൽ 15 ദിവസം ജോലി ചെയ്യുന്ന ടാറ്റാ എൻട്രി ജീവനക്കാർക്കും നൽകുന്നത് തുചഛമായ വേതനം മാത്രമാണ്.