ADVERTISEMENT

കാസർകോട് ∙ കോവിഡ് കാലത്തിനു ശേഷം വയോജനങ്ങളിൽ ആശങ്കയും ശാരീരിക അസ്വസ്ഥതകളും പിടിമുറുക്കിയ കുടുംബാന്തരീക്ഷം. അവരുടെ അസ്വസ്ഥതകൾ പല വീടുകളിലും  താളം തെറ്റിയ നിലകളിൽ. സന്തോഷവും സമാധാനവും നൽകുന്ന സ്ഥിതിയല്ല ഏറെയും. അവരുടെ അവശ സ്ഥിതി മനസ്സിലാക്കി സ്നേഹ പരിചരണം കിട്ടുന്നില്ല. തങ്ങൾ കുടുംബത്തിനു ബാധ്യത ആകുന്നുവെന്ന ചിന്തയിലാണ് വയോജനങ്ങൾ പലരും. സമാന പ്രായം ഉള്ളവർ പകൽ നേരം ഒന്നിച്ചു കഴിയുക എന്ന ആശയത്തോടെയാണ് ഇവർക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഇവർക്കു വേണ്ടി  പകൽവീട് ഒരുക്കിയത്. 

എന്നാൽ ജില്ലയിൽ മുപ്പതോളം പകൽ വീടുകൾ ഉള്ളതിൽ  പലതിലും ഇവർക്കു പ്രവേശനം നിഷേധിച്ച്, ആരോഗ്യ പരിശോധന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളായി മാറ്റി. ജില്ലാ ആസ്ഥാനമായ കാസർകോട് നഗരസഭയിൽ നെൽക്കളയിൽ കെട്ടിടം അടഞ്ഞു കിടക്കുന്നു. പകൽ വീടിനു വേണ്ടി വർഷങ്ങൾക്കു മുൻപ് പണിതതാണ് കെട്ടിടം.  

രാജപുരം∙ വയോജനങ്ങളോടുള്ള അധികൃതരുടെ നിഷ്ക്രിയ മനോഭാവത്തിന്റെ ഇരയാണ് പനത്തടി പഞ്ചായത്തിലെ 14ാം വാർഡ് കൊളപ്പുറത്തെ കരുണാകരൻ നായർ (86). 4 വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ വീടിനുപിന്നിൽ വൻഗർത്തം രൂപപ്പെട്ടു. ജിയോളജി വകുപ്പ് അധികൃതരും  പഞ്ചായത്ത് അധികൃതരും വീട് സന്ദർശിച്ച് കുടുംബത്തോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വാടകയ്ക്ക് പോകാൻ നിർവാമില്ലാത്തതിനാൽ  അവിടെത്തന്നെ തുടർന്നു.  കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകി. കാത്തിരിപ്പ് 4 വർഷം കഴിഞ്ഞു.

2020 ലെ ലൈഫ് ഭവന പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും പിറകിലായതിനാൽ മുൻ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ട്  മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകി.  നവ കേരള യാത്രയിലും കലക്ടറുടെ മുൻപിലും നിരവധി തവണ പരാതികളുമായി എത്തി. എല്ലാവരും പതിവുപോലെ പറയും...പരിഗണിക്കാം. അതിൽ വിശ്വസിച്ച് ഇദ്ദേഹം വീണ്ടും ഗർത്തത്തിനരികിലെ തന്റെ വീട്ടിലേക്ക് അന്തിയുറങ്ങാനായി മടങ്ങും.

നിയമസഭാ സമിതി തെളിവെടുപ്പ് യോഗം ഇന്ന്
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വിവിധ വയോജന ക്ഷേമ പദ്ധതികളുടെ ജില്ലയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യ കുടുംബ ക്ഷേമം, ആയുഷ് സാമൂഹിക നീതി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. ജില്ലയിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.

സ്പോൺസർമാരില്ലെങ്കിൽ വയോജനങ്ങൾ പട്ടിണിയിലാകും
പരവനടുക്കം ∙ സ്പോൺസർമാർ കനിഞ്ഞില്ലെങ്കിൽ സർക്കാർ വയോജന മന്ദിരത്തിലെ താമസക്കാർ പട്ടിണിയിലാകും.വയോജന മന്ദിരത്തിലെ താമസക്കാരുടെ  ഭക്ഷണത്തിനും മരുന്നിനുമായി ഒരാൾക്കു സർക്കാർ നൽകുന്നത് മാസം 2000 രൂപ മാത്രം. എന്നാൽ ഇത്രയും ചെറിയ തുക ഒന്നിനും തികയില്ല.  സ്പോൺസർഷിപ്പിലൂടെ ഭക്ഷണത്തിനു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാൽ മന്ദിരത്തിൽ ഭക്ഷണത്തിനു മുടക്കമില്ലാതെ പോകുന്നു. ചില മാസങ്ങളിൽ സ്പോൺസർഷിപ് കിട്ടാൻ ഏറെ പ്രയാസമാണ്. 1100 രൂപയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ക്രമത്തിലുള്ള ഭക്ഷണം നൽകണം. ഇതിനു പുറമേ സർക്കാർ ആശുപത്രികളിൽ നിന്നു കിട്ടാതെ മരുന്നുകൾ സ്വകാര്യ മെഡിക്കൽ കടയിൽ നിന്നു വാങ്ങണം. എല്ലാത്തിനുമായി ഈ തുക തികയില്ലെന്നാണു അധികൃതർ പറയുന്നത്.

തുക വർധിപ്പിക്കാൻ ആവശ്യമായ നടപടി വേണമെന്നാണ് താമസക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. വയോജന മന്ദിരത്തിലെ താമസക്കാരെ പരിചരിക്കുന്ന  ജീവനക്കാർക്കു (മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ) ദിവസവേതനമായി നൽകുന്നത്  675 രൂപയാണ്. 24 മണിക്കൂർ ഡ്യൂട്ടി എടുക്കുന്നവർക്ക് ആഴ്ചയി‍ൽ ഒരു ഓഫ് പോലും കിട്ടാൻ പ്രയാസമാണ്. പരവനടുക്കത്തെ സർക്കാർ വയോജന മന്ദിരത്തിൽ 20 പുരുഷന്മാർ അടക്കം 42 പേർ താമസക്കാരാണുള്ളത് ഇവിടെയുള്ള 12 ജീവനക്കാരിൽ 6 പേർമാത്രമാണ് സ്ഥിരമായിട്ടുള്ളത്. ബാക്കിയുള്ളവർ ദിവസ–കരാർ ജീവനക്കാരാണ്. മാസത്തിൽ 15 ദിവസം ജോലി ചെയ്യുന്ന ടാറ്റാ എൻട്രി ജീവനക്കാർക്കും നൽകുന്നത് തുചഛമായ വേതനം മാത്രമാണ്.

"70 കഴിഞ്ഞവർക്ക് 500 വീടുകളുടെ പരിധിയിൽ ഒരു പകൽവീട് സൗകര്യം ഒരുക്കണം. റസിഡന്റ്സ് അസോസിയേഷനുകളുടെ  ഉൾപ്പെടെ സഹകരണത്തോടെ ഇത് നടപ്പിലാക്കാൻ കഴിയും. അവർക്ക് നല്ല ആഹാരം, 2 ആഴ്ചയിൽ ഒരിക്കൽ മെഡിക്കൽ പരിശോധന, വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ എന്നിവ ഉറപ്പു വരുത്തണം. ഓർമക്കുറവ്, പരസ്പര ബന്ധമില്ലാത്ത വർത്തമാനം തുടങ്ങിയവ കൊണ്ട്  അവർക്ക് വീടുകളിൽ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ അവരുടെ മക്കൾ ഉൾപ്പെടെ ഉള്ളവർക്ക് നല്ല രീതിയിൽ പെരുമാറുന്നതിനു  മതിയായ കൗൺസലിങ് നൽകണം. അങ്കണവാടികളിൽ കുട്ടികൾക്ക് കിട്ടുന്ന പരിചരണം പോലെ തന്നെ വയോധികർക്ക് മികച്ച പരിചരണം കിട്ടുന്നതു പോലെ തന്നെ ആയിരിക്കണം പകൽവീട് സൗകര്യം."

"മറ്റു രാജ്യങ്ങൾ വയോജനങ്ങൾക്കായി ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ട്രെയിൻ യാത്രയ്ക്കുണ്ടായിരുന്ന യാത്രയിളവ് പോലും റദ്ദാക്കി. വയോജനങ്ങൾക്ക് കിട്ടേണ്ട പെൻഷൻ പോലും സമയബന്ധിതമായി നൽകുന്നില്ല. കർണാടകയിൽ ബസ് യാത്രയിൽ ഇളവുണ്ട്. കേരളത്തിൽ അതുമില്ല. തദ്ദേശ സ്ഥാപനങ്ങൾ അവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മാറ്റി വയ്ക്കണമെന്ന് നിയമമുണ്ട്. അതുപോലും പാലിക്കപ്പെടുന്നില്ല. പ്രശ്ന പരിഹാരങ്ങൾക്കായി മന്ത്രിമാരെ വരെ ഒരുപാട് തവണ കണ്ടു. ആവശ്യങ്ങൾ നേടിയെടുക്കാൻ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് അടുത്ത നീക്കം."

"കേൾവിക്കുറവ്, കാഴ്ചക്കുറവ്, ശരീരം ചീർക്കൽ തുടങ്ങി വിവിധ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന വയോധികർക്ക് ആവശ്യമായ വൈദ്യസഹായം ഏർപ്പെടുത്തണം. 88 വയസ്സ് പിന്നിട്ട എനിക്ക് കോവിഡ് കുത്തിവെപ്പിന് ശേഷം രണ്ടു ചെവിയുടെയും കേൾവി ശക്തി നഷ്ടപ്പെട്ട് ചികിത്സയിലാണ്. വയോജനങ്ങളെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമായ മരുന്നുകൾ നൽകണം." 

"കഠിനാധ്വാനവും അർപ്പണ മനോഭാവവും കൈമുതലാക്കി കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞ ഒരുവിഭാഗം വയോജനനങ്ങൾ അവരുടെ ജീവിതം മുഴുവൻ കാർഷിക മേഖലയിൽ ഹോമിച്ചവരാണ്. അവർക്ക് വയോജനങ്ങൾക്ക് നാമമാത്രമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. 10000 രൂപയെങ്കിലും മുതിർന്ന പൗരൻമാർക്ക് പ്രതിമാസ പെൻഷൻ അനുവദിക്കണം. ബസുകളിലും യാത്രാ സൗജന്യം ഏർപ്പെടുത്തണം. ആശുപത്രികളിലും പൊതു ഇടങ്ങളിലുമെല്ലാം മുതിർന്ന പൗരൻമാർക്കായി പ്രത്യേക സൗകര്യങ്ങൾ 
ഒരുക്കിനൽകണം."

"ക്ഷേമപെൻഷനുള്ള മസ്റ്ററിങ് വയോജനങ്ങൾക്ക് ദുരിതമാകുന്നുണ്ട്. ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് ബഹുനിലകെട്ടിടങ്ങളിലാണ്. പ്രായമായവർക്ക് കോണിപ്പടികൾ കയറി കേന്ദ്രങ്ങളിലെത്തുകയെന്നത് കടുത്ത പ്രയാസമാണുണ്ടാക്കുന്നത്. ശാരീരികാവശതകളുള്ളവരുടെ വീടുകളിൽ പോയി മസ്റ്ററിങ്ങിനു സൗകര്യമൊരുക്കുമെന്ന വാഗ്ദാനം പല പഞ്ചായത്തുകളിലും പാലിക്കപ്പെടുന്നില്ല."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com