ഒടുവിൽ കാസർകോട് ജില്ലയിൽ പേവിഷ പ്രതിരോധ വാക്സീൻ എത്തി

Mail This Article
കാസർകോട് ∙ ജില്ലയിൽ സർക്കാർ മൃഗാശുപത്രി, ഡിസ്പെൻസറി എന്നിവിടങ്ങളിൽ 2 മാസത്തിലേറെയായി തുടരുന്ന വളർത്തു മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സിൻ ക്ഷാമത്തിന് പരിഹാരമായി. ജില്ലയിലേക്ക് 4,000 ഡോസ് വാക്സിൻ ലഭിച്ചു.പേ ഇളകാതിരിക്കാനുള്ള കരുതലുമായി വളർത്തു പൂച്ച, നായ തുടങ്ങിയവയെ ഓട്ടോയിലും മറ്റും കയറ്റി സർക്കാർ വെറ്ററിനറി കേന്ദ്രത്തിലെത്തിയാൽ ആവശ്യക്കാർ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാക്സിൻ വാങ്ങി കൊണ്ടു വരണം എന്നതായിരുന്നു 2 മാസമായി അധികൃതരുടെ നിലപാട്.
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാക്സിൻ വാങ്ങി വീണ്ടും മൃഗസംരക്ഷണ കേന്ദ്രത്തിലെത്തണം. 160 മുതൽ 200 രൂപ വരെ വിലയുള്ളതാണ് വാക്സീൻ. സർക്കാർ അനുവദിച്ച സ്റ്റോക്ക് തീർന്നതും തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകേണ്ടതും കാരണമാണ് സർക്കാർ ഡിസ്പെൻസറി, ആശുപത്രികൾ എന്നിവിടങ്ങളിൽ പേ പ്രതിരോധ വാക്സിൻ തീർന്നത്. ഇതോടെ വളർത്തു മൃഗങ്ങൾക്ക് പേ പ്രതിരോധ വാക്സിൻ സർക്കാർ ചെലവിൽ കിട്ടാതായി.