ADVERTISEMENT

തൃക്കരിപ്പൂർ∙ കാൽനൂറ്റാണ്ടിനു ശേഷം തൃക്കരിപ്പൂർ രാമവില്യം കഴകം തോറ്റം പാടിയുണർന്നു. 8 നാൾ നീളുന്ന പെരുങ്കളിയാട്ടത്തിനു അനുഷ്ഠാന സമ്പന്നവും പൊലിമയേറിയതുമായ തുടക്കം. പള്ളിയറയ്ക്കുള്ളിലെ തിരുവായുധങ്ങൾ അന്തിത്തിരിയൻമാർ പുറത്തേക്ക് എഴുന്നള്ളിച്ച ശേഷം ജന്മ കൊല്ലന്മാർ തിരുവായുധങ്ങൾ കടഞ്ഞെടുത്തു. ഇവ ശുദ്ധി വരുത്തി പള്ളിയറകളിലേക്ക് തിരികെ എഴുന്നള്ളിച്ചു. തുടർന്നു പെരുങ്കളിയാട്ട ചടങ്ങുകൾ ആരംഭിച്ചു.  . 

കാവില്യാട്ട് കാവിലേക്കുള്ള എഴുന്നള്ളത്തും ഉച്ചത്തോറ്റം വരവും പൗരാണികതയുടെ തികഞ്ഞ സൗന്ദര്യമായി. കഴകത്തിൽ നിന്നു മേലാപ്പുമേറി കാവില്യാട്ടു കാവിലേക്കു പുറപ്പെട്ട, ‘വരഞ്ഞി’രുന്ന കോലധാരികളും ഭക്തരും കാവിലെ അടിയന്തിരാദി കർമങ്ങളിൽ പങ്കെടുത്തു. 

 കോലധാരികൾ പടയ്ക്കെത്തിയ ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും ഉച്ചത്തോറ്റം കെട്ടിയ ശേഷം ദേവിയെ ആവാഹിച്ച് ഉറഞ്ഞാടി. കൊടിയിലയും തിരിയും ഏറ്റുവാങ്ങി മേളപ്പെരുക്കത്തിൽ വഴിനീളെ അനുഗ്രഹം ചൊരിഞ്ഞു കഴകത്തിലേക്കു തിരികെ എഴുന്നള്ളി. കഴകത്തിൽ പ്രദക്ഷിണം നടത്തി ഭക്തർക്ക് ദർശനം നൽകി വടക്കെ പള്ളിയറയിൽ പ്രാർഥന നടത്തി തോറ്റങ്ങൾ തിരുമുറ്റം ഒഴിഞ്ഞു.

ഉച്ചത്തോറ്റം തിടങ്ങലിനു ശേഷം പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടം രൗദ്രഭാവങ്ങളുടെ നിറഞ്ഞാട്ടമായി. ചടങ്ങുകളുടെ ഭാഗമായി കന്നിക്കലവറയിൽ സ്ഥാനികർ ദീപം പ്രകാശിപ്പിച്ച ശേഷം കലവറ വിഭവങ്ങൾ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ നേക്കണിശനും പെരുങ്കണിശനും ചേർന്നു വെള്ളോലക്കുട സമർപ്പണം നടത്തി. 

ഇന്നത്തെ പരിപാടികൾ
വൈകിട്ട് 3.00. സാംസ്കാരിക സമ്മേളനം. ഉദ്ഘാടനം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. സാഹിത്യ സമ്മേളനം. ഉദ്ഘാടനം. കാനായി കുഞ്ഞിരാമൻ. കുഞ്ഞിമംഗലം ശിവരഞ്ജിനി ഭജൻസിന്റെ സംഗീതാർച്ചന. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ളിയേരിയും ഒരുക്കുന്ന മെഗാ മ്യൂസിക് ഫ്യൂഷൻ.

ഇന്ന് അരങ്ങിലെത്തുന്ന തെയ്യങ്ങൾ
∙രാവിലെ 6 മുതൽ 10 വരെ കല്ലക്കര ചാമുണ്ഡി, ആയിറ്റി ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, പൂമാരുതൻ ദൈവം തിറ, വിഷ്ണുമൂർത്തി. വൈകിട്ട് 3.30 നു ഉച്ചത്തോറ്റം. 4 നു പടക്കെത്തിയ ഭഗവതിയുടെയും 6 നു ആര്യക്കര ഭഗവതിയുടെയും ഉച്ചത്തോറ്റം തിടങ്ങൽ. രാത്രി 9.30 വരെ പൂമാരുതൻ ദൈവം വെള്ളാട്ടം, അസുരാളൻ ദൈവം വെള്ളാട്ടം, പുലികണ്ഠൻ ദൈവം വെള്ളാട്ടം, ബപ്പിരിയൻ ദൈവം വെള്ളാട്ടം, അന്തിത്തോറ്റം.

തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ട ഭാഗമായി നടത്തിയ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ട ഭാഗമായി നടത്തിയ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

പെരുങ്കളിയാട്ടങ്ങൾ നാടിന് ഒരുമ പകരുന്നു: ശ്രീധരൻപിള്ള
തൃക്കരിപ്പൂർ∙ ഗ്രാമീണ സംസ്കാരത്തിന്റെ ആത്മീയ സാക്ഷാത്കാരമാണ് പെരുങ്കളിയാട്ടങ്ങളെന്നും ജനങ്ങളെയാകെ ചേർത്തുനിർത്തുന്ന പെരുങ്കളിയാട്ടങ്ങൾ നാടിന്  ഒരുമ പകരുന്നുവെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള.തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഒന്നാം കളിയാട്ട ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ എംപി, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുൻ എംഎൽഎ സി.കൃഷ്ണൻ, പി.കെ.ഫൈസൽ, വി.കെ.രവീന്ദ്രൻ, എം.എൽ.അശ്വിനി, എ.ജി.സി.ബഷീർ, ബങ്കളം പി.കുഞ്ഞിക്കൃഷ്ണൻ, വി.വി.കൃഷ്ണൻ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് എംഡി കെ.ശശി, സംഘാടക സമിതി ജനറൽ കൺവീനർ പി.വി.കണ്ണൻ, ട്രഷറർ പി.പി.കു​ഞ്ഞിക്കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു പ്രവാസി മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.

English Summary:

Perumkaliyattam, a vibrant traditional art form, has been revived in Thrikarippur after a 25-year hiatus. The eight-day festival, organized by the Rama Vilyam Kazhakam, is a testament to Kerala's rich cultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com