പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം: കൊടിയിറങ്ങാൻ ഇനി 2 ദിനം

Mail This Article
നീലേശ്വരം ∙ പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം അവസാനിക്കാൻ 2 ദിനം ബാക്കി നിൽക്കെ ക്ഷേത്ര നഗരിയിലേക്ക് വിദേശികളും സ്വദേശികളുമായ തെയ്യപ്രേമികളുടെ ഒഴുക്ക് തുടരുകയാണ്. നാലാം കളിയാട്ട ദിവസം പുല്ലൂർ കണ്ണൻ, രക്തചാമുണ്ഡി, ചേരളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, ഗുളികൻ, വിഷ്ണുമൂർത്തി തെയ്യങ്ങൾ തിരുനടയിൽ ഉറഞ്ഞാടി.
5 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ നൃത്ത വിസ്മയം
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ കളിയാട്ടരാവിൽ ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെന്ററും സംയുക്തമായി ഒരുക്കിയ കലാവിരുന്നിൽ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ നൃത്ത വിസ്മയം തീർത്തു. മഹാരാഷ്ട്രയിലെ കലാകാരികളും കലാകാരന്മാരും ചേർന്നൊരുക്കിയ ലവനി ഡാൻസ്, കോലി ഡാൻസ് ഹരിയാനയിൽ നിന്നുള്ള ഹാഗ് ഡാൻസ്, ഗൂമർ ഡാൻസ് തെലുങ്കാനയിൽ നിന്നും മാധുരി ഡാൻസ്, ധിംസ ഡാൻസ് തമിഴ് നാട്ടിൽ നിന്നും തപ്പട്ടം, കരഗം, കാളിയാട്ടം എന്നീ ഇനങ്ങളാണ് അവതരിപ്പിച്ചത്.
ഇതിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.വി.തുളസീരാജ് അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ഇമിരിറ്റെസ് ജോർജ് ഞരളക്കാട്ട് മുഖ്യാതിഥിയായി. കെ.ശ്രീകാന്ത്, പ്രഫ.വി.കുട്ട്യൻ, ടി.വി.ബാലൻ മാണിയാട്ട്, കെ. ഉണ്ണി നായർ, സജീവൻ വെങ്ങാട്ട്, പി.ശ്രീജ എന്നിവർ പ്രസംഗിച്ചു.
പെരുങ്കളിയാട്ട നഗരിയിൽ വിദേശിസംഘം
കടും ചായങ്ങളും, ചമയങ്ങളും, കുരുത്തോലയുമണിഞ്ഞ തെയ്യങ്ങൾ ചൂട്ട് വെളിച്ചത്തിൽ തിരുനടയിൽ നിറഞ്ഞാടുന്നത് ആദ്യമായി കണ്ടപ്പോഴുള്ള സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ സന്ധ്യയോടെയാണ് വിദേശി സംഘം കഴകത്തിലെത്തിയത്. ഇന്ത്യൻ വംശജയും യു.കെയിൽ താമസക്കാരിയുമായ ചാന്ദിനിയുടെ യോഗ റിട്രീറ്റിന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. നീലേശ്വരത്തെ ഒരു റിസോർട്ടിൽ താമസിക്കുകയായിരുന്ന സംഘം പെരുങ്കളിയാട്ടത്തെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് ക്ഷേത്രത്തിലെത്തിയത്.
തെയ്യം കാണണമെന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു എന്നും അത് ഒരു പെരുങ്കളിയാട്ടത്തിൽ തന്നെ കാണാനായതിൽ സന്തോഷമുണ്ടെന്നും സംഘാംഗങ്ങൾ പറഞ്ഞു. കണ്ടും കേട്ടും മാത്രം പരിചയമുള്ള കേരളത്തിലേക്ക് ആദ്യമായി എത്തിയപ്പോൾ തന്നെ പുലിയൂർ കണ്ണൻ വെള്ളാട്ടവും കാലിച്ചാൻ ദൈവവും തമ്മിലുള്ള ചങ്ങാത്തത്തിന്റെ തെയ്യക്കാഴ്ച്ച മനസിലാവാഹിച്ചാണ് യു.കെ, ജർമ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 22 അംഗ സംഘം കേണമംഗലത്ത് നിന്നും മടങ്ങിയത്.
പെരുങ്കളിയാട്ടത്തിൽ ഇന്ന്
ഉച്ചയ്ക്ക് 3ന് - കേണമംഗലത്ത് ഭഗവതിയുടെ ഉച്ചത്തോറ്റം.
രാത്രി 7ന് - പുല്ലൂർ കണ്ണൻ, കാലിച്ചാൻ തെയ്യങ്ങളുടെ വെള്ളാട്ടം .
രാത്രി 11ന് - കേണമംഗലത്ത് ഭഗവതിയുടെ കൊടിയിലത്തോറ്റം.
രാത്രി 2ന് - പുല്ലൂർ കണ്ണൻ തിറ, രക്തചാമുണ്ഡി, ചേരളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, ഗുളികൻ, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്.
കലാ-സാംസ്കാരിക പരിപാടികൾ
വൈകിട്ട് 6 - സമാപന സമ്മേളനം
ഉദ്ഘാടനം- കെ.മുരളീധരൻ.
രാത്രി 8 - ഗാനമേള (വോയ്‌സ് ഓഫ് കാലിക്കറ്റ്)