ADVERTISEMENT

തൃക്കരിപ്പൂർ ∙ തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ മൂന്നാം ദിനമായ ഇന്നലെ വിവിധ തെയ്യക്കോലങ്ങൾ കഴകമുറ്റത്ത് നർത്തനം ചെയ്തു. പരിചിത തെയ്യങ്ങൾക്കൊപ്പം വടിയൻ ദൈവം, വരടിയൻ ദൈവം, കയറൻ ദൈവം, മണാളൻ ദൈവം, മണികണ്ഠൻ ദൈവം, കാള പുലിയൻ ദൈവം, വട്ടിഭൂതം തുടങ്ങിയ തെയ്യങ്ങളും അരങ്ങിൽ വന്നു. 8 ദിനങ്ങളിലായി കഴകമുറ്റത്ത് തിമിർത്താടുന്നത് 98 തെയ്യക്കോലങ്ങളാണ്. ഇന്നലെ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം, തലയന്നേരി പൂമാല ഭഗവതി ക്ഷേത്രം, തായിനേരി കുറിഞ്ഞി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്രകൾ കഴക സന്നിധിയിലെത്തി. കഴകത്തിൽ ആചാരസ്ഥാനികരും മറ്റും ഘോഷയാത്രകളെ എതിരേറ്റു.

തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ കുട്ടിച്ചാത്തൻ തെയ്യം അരങ്ങിൽ.
തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ കുട്ടിച്ചാത്തൻ തെയ്യം അരങ്ങിൽ.

ഇന്ന് അരങ്ങിലെത്തുന്ന  തെയ്യങ്ങൾ. 
പുലർച്ചെ  3.30 മുതൽ രാത്രി 9.30 വരെ: ഉച്ചിട്ട, അങ്കക്കുളങ്ങര ഭഗവതി, ചെക്കിപ്പാറ ഭഗവതി, കോതോളി ഭഗവതി, ചെമ്പിലോട്ടു ദൈവം തിറ, ധൂമ്രൻ, രക്തചാമുണ്ഡി, പുതിയപറമ്പത്ത് ഭഗവതി, കരുവാളമ്മ, വടക്കെ വീട്ടിൽ ചാമുണ്ഡി, കുണ്ടാർ ചാമുണ്ഡിയും തുരക്കാരത്തിയും, ഉച്ചൂളിക്കടവത്ത് ഭഗവതി, പൂമാരുതൻ ദൈവം തിറ, വിഷ്ണു മൂർത്തി, ഉച്ചത്തോറ്റം, പടവീരൻ ദൈവം, പൂമാരുതൻ ദൈവം വെള്ളാട്ടം, വടക്കൻ കോടി ദൈവം വെള്ളാട്ടം, അന്തിത്തോറ്റം.

ഇന്നത്തെ പരിപാടികൾ
രാമന്തളി കുറുവന്തട്ട കഴകം, കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രകൾ. രാവിലെ 10 നു കഴക പരിസരത്ത് വനിതാ സംഗമം. ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. വൈകിട്ട് 3.00. കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ അക്ഷരശ്ലോകം. 5.00. പ്രവാസി സംഗമം. ഉദ്ഘാടനം. കൊല്ലം കലക്ടർ എൻ.ദേവീദാസ്. രാത്രി  കലാപരിപാടികൾ.

∙ പെരുങ്കളിയാട്ടത്തിലെ നാലാം കളിയാട്ടമായ ഇന്ന് ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ കലവറയിൽ ദീപം തെളിയിച്ച് കലവറ വിഭവങ്ങൾ പ്രവേശിപ്പിക്കും. കലശം കുളിച്ചു ശുദ്ധി നേടിയ വാല്യക്കാർ കലവറയിൽ പ്രവേശിക്കും. അഞ്ചാം കളിയാട്ടം മുതലാണ് പെരുങ്കളിയാട്ടത്തിനെത്തുന്ന മുഴുവൻ ജനങ്ങൾക്കും അന്നദാനം നടത്തുന്നത്. ഇതിനായി കലവറയും മറ്റു സൗകര്യങ്ങളും സജ്ജമായി.

തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലും തെയ്യങ്ങളെയും തൊഴുന്നു.
തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലും തെയ്യങ്ങളെയും തൊഴുന്നു.

ആവേശ സാന്നിധ്യമായി സുരേഷ് ഗോപി
തൃക്കരിപ്പൂർ ∙ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിനെത്തി. ആരാധനാമൂർത്തികളുടെ പള്ളിയറകളിലും നടനമാടി വന്ന തെയ്യങ്ങൾക്കു മുന്നിലും ശിരസ്സു നമിച്ചു പ്രാർഥിച്ചു. ദക്ഷിണവച്ചു. രാവിലെ നിശ്ചയിച്ചതിലും നേരത്തയാണ് മന്ത്രി എത്തിയത്. പടയ്ക്കെത്തിയ ഭഗവതിയുടെ തിരുനടയിലാണ് ആദ്യമെത്തിയത്.  ആചാരസ്ഥാനികരോട് സംസാരിച്ചു. അടുത്ത പള്ളിയറക്കരികിൽ രക്തചാമുണ്ഡിയും അങ്കക്കുളങ്ങര ഭഗവതിയും ചേർന്നുനിൽക്കുന്നു.

തെയ്യങ്ങൾ സുരേഷ് ഗോപിയുടെ കൈപിടിച്ചു മൊഴിചൊല്ലി. ക്ഷേത്രകവാടത്തിൽ മന്ത്രിയെ സംഘാടകസമിതി സ്വീകരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റും സംഘാടകസമിതി വൈസ് ചെയർമാൻമാരിൽ ഒരാളുമായ ടി.വി.ഷിബിൻ ചാർത്തിയ കസവ് ഷാൾ വനിതാ വൊളന്റിയർമാരുടെ പിന്നിലായി മന്ത്രിയെ കാണാൻ നിന്ന നടക്കാവിലെ കെ.പി.സതീദേവിക്ക് നൽകി. പെരുങ്കളിയാട്ടം നാടിനു പകരുന്ന ഐക്യവും ആവേശവും കൂട്ടായ്മയും സുരേഷ് ഗോപി പ്രശംസിച്ചു.

ഫോക്‌ലാന്റിന്റെ  നേതൃത്വത്തിൽ ആരംഭിച്ച തെയ്യം സെമിനാർ ഗവേഷകനും കൾചർ മാസ്റ്റേർസ് എന്ന രാജ്യാന്തര സംഘടനയുടെ പ്രസിഡന്റുമായ ഡോ. സിയോങ് യോങ് പാർക്ക് ഉദ്ഘാടനം ചെയ്യുന്നു
ഫോക്‌ലാന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച തെയ്യം സെമിനാർ ഗവേഷകനും കൾചർ മാസ്റ്റേർസ് എന്ന രാജ്യാന്തര സംഘടനയുടെ പ്രസിഡന്റുമായ ഡോ. സിയോങ് യോങ് പാർക്ക് ഉദ്ഘാടനം ചെയ്യുന്നു

തെയ്യത്തിന് രാജ്യാന്തര അംഗീകാരം ലഭിക്കണം: ഡോ. സിയോങ് യോങ് പാർക്ക്
കാഞ്ഞങ്ങാട് ∙ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രചാരത്തിലുള്ള ജൈവിക കലകളിൽ ഏറ്റവും ശ്രദ്ധേയമായ കേരളത്തിന്റെ തനതു കലാരൂപമായ തെയ്യത്തിന് രാജ്യാന്തരതലത്തിൽ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും ഗവേഷകനും കൾചർ മാസ്റ്റേർസ് എന്ന രാജ്യാന്തര സംഘടനയുടെ പ്രസിഡന്റുമായ ഡോ. സിയോങ് യോങ് പാർക്ക് പറഞ്ഞു . ഫോക്‌ലാൻഡിന്റെ  നേതൃത്വത്തിൽ ആരംഭിച്ച തെയ്യം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലേശ്വരം പള്ളിക്കരയിലും തൃക്കരിപ്പൂരിലും നടക്കുന്ന പെരുങ്കളിയാട്ടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ  സാംസ്കാരിക വകുപ്പിന്റെയും കേരള കേന്ദ്ര സർവകലാശാലയുടെയും സഹകരണത്തോടെയാണ് രാജ്യാന്തര തെയ്യം സെമിനാർ നടക്കുന്നത്.

ഫോക്‌ലാൻഡ് ചെയർമാർ ഡോ. വി.ജയരാജൻ‍ അധ്യക്ഷത വഹിച്ചു. ഡോ. എ.എം.ശ്രീധരൻ, പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ആൻഡ് കൾചർ (പിൽക്ക് )ഡയറക്ടർ ഡോ. പ്രഗതി രാജ്കുമാർ  മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.കെ.ജയരാജൻ, ഫ്രഞ്ച് ഗവേഷകൻ മൈക്കിൾ ലെസ്റ്റഹാൻ, ഡോ. പി.കൃഷ്ണദാസ് നാലാപ്പാടം പത്മനാഭൻ, ഡോ. മധുരാജ് എന്നിവർ വിഷയം അവതരിപ്പിച്ചു.

ഇന്ന് വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണമുണ്ടാകും. വൈകിട്ട് നടക്കുന്ന വനിതാ ദിനാഘോഷം തെയ്യം കലാകാരി അംബുജാക്ഷി അമ്മ ഉദ്ഘാടനം ചെയ്യും. പൊതിയമ്മ മല്ലം, രോഹിണി നാരായണ (ഭൂതം തോറ്റംപാട്ടുകാരികൾ) എന്നിവർ സംബന്ധിക്കും. സമാപന സമ്മേളനം തെയ്യംകലാകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും.

English Summary:

Thrikaripur Theyyam captivated devotees yesterday. The Ramavillyam Kazhakam's Perumkaliyattam festival showcased various Theyyam forms, marking the third day of celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com