തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടം: ചന്തംചാർത്തി തെയ്യാട്ടം; സാക്ഷികളായി ജനസാഗരം

Mail This Article
തൃക്കരിപ്പൂർ ∙ ചമയവും ചന്തവും ചാർത്തി തെയ്യങ്ങളുടെ നടനം. അതീവ വിശുദ്ധിയോടെ കലവറയൊരുക്കം. കലവറ നിറയ്ക്കൽ ഘോഷയാത്രകൾ, വനിതകളുടെ കൂടിച്ചേരലുമായി വനിതാ സംഗമം, പ്രവാസി സംഗമം, കലാ സാംസ്കാരിക പരിപാടികൾ... തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ നാലാം കളിയാട്ടത്തിൽ വൈവിധ്യവും ആഘോഷപൂർണവുമായി ചടങ്ങുകളും പരിപാടികളും.
കഴകസന്നിധിയിൽ ഇന്നലെ ഇരുപതിൽ പരം തെയ്യങ്ങൾ നർത്തനം ചെയ്തു. അരങ്ങിലെത്തിയ തെയ്യങ്ങളിൽ പലതും അപൂർവവും നടനഭംഗിയിൽ കാഴ്ചക്കാരിൽ ആവേശം നിറയ്ക്കുന്നതുമായി. കുഭച്ചൂടിന്റെ പാരമ്യത്തിലും തെയ്യാട്ടം ദർശിക്കാൻ മുതിർന്നവർ ഉൾപ്പെടെ വലിയ ജനക്കൂട്ടം കഴകമുറ്റത്ത് നിരന്നു.

കലവറയുമായി ബന്ധപ്പെട്ട് നാലാം കളിയാട്ടത്തിലെ ചടങ്ങുകൾ പൊലിമയോടെ നടത്തി. പൂമാല ഭഗവതിയുടെ ആരൂഢമെന്നു പുരാവൃത്തമുള്ള രാമന്തളി കുറുവന്തട്ട കഴകത്തിൽ നിന്നും കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നുമായിരുന്നു നാലാം ദിനത്തിലെ കലവറ ഘോഷയാത്രകൾ. നാടുണർത്തി എത്തിയ ഘോഷയാത്രകളെ ആവേശം മുഴക്കി വരവേറ്റു.
കുറിയിട്ട് തുടങ്ങും അന്നദാനം
നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നു ആയിരക്കണക്കിനാളുകൾ അണിനിരക്കുന്ന കലവറ ഘോഷയാത്ര ഇന്നു ഉച്ചയ്ക്ക് കഴകത്തിലെത്തും. തുടർന്നു മോതിരമാല സമർപ്പണം നടത്തും. നെല്ലിക്കാ തുരുത്തി കഴകത്തിൽ നിന്നു കലവറ ഘോഷയാത്ര എത്തുന്നതോടെയാണ് കലവറ വല്ലത്തിൽ കുറിയിട്ട് അന്നദാനം ആരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ഇന്ന് അരങ്ങിലെത്തുന്ന തെയ്യങ്ങൾ
മാഞ്ഞാളമ്മ, ചെറളത്ത് ഭഗവതി, മേക്കോട്ട് ഭഗവതി, വടക്കൻ കോടി ദൈവം തിറ, പുലിമാരുതൻ, ഉച്ചൂളിക്കടവത്ത് ഭഗവതി, ഗുളികൻ, കുണ്ടോർ ചാമുണ്ഡിയും തുരക്കാരിത്തിയും, രക്തചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, പൂമാരുതൻ ദൈവം തിറ, വിഷ്ണുമൂർത്തി, ഉച്ചത്തോറ്റം, പടവീരൻ ദൈവം, പൂമാരുതൻ ദൈവം വെള്ളാട്ടം, ഉൗർപ്പഴശ്ശി ദൈവം വെള്ളാട്ടം, വേട്ടക്കൊരു മകൻ വെള്ളാട്ടം, അന്തിത്തോറ്റം.

സാംസ്കാരിക സമ്മേളനം
ഉച്ചയ്ക്ക് 3 നു കഴക പരിസരത്ത് കരിവെള്ളൂർ വനമാലയുടെ അക്ഷരശ്ലോകം. വൈകിട്ട് 6 നു സാംസ്കാരിക സമ്മേളനം (മിനി സ്റ്റേഡിയം പരിസരം) ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. രാത്രി 8 നു കെപിഎസിയുടെ നാടകം ഉമ്മാച്ചു.
ഇന്നത്തെ കലവറ ഘോഷയാത്രകൾ
നെല്ലിക്കാ തുരുത്തി കഴകത്തിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്ക് പിന്നാലെ കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം, വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രം, പയ്യന്നൂർ മമ്പലം ഭഗവതി ക്ഷേത്രം, കണ്ടങ്കാളി കനകത്തു കണകം പൂമാല ഭഗവതി ക്ഷേത്രം, കൊയങ്കര പുതിയടത്തട്ടിനു മീത്തൽ പൂമാല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു കലവറ ഘോഷയാത്രകൾ രാമവില്യത്ത് എത്തും.

കലശം കുളിച്ച് കലവറയിൽ കയറി വാല്യക്കാർ
തൃക്കരിപ്പൂർ ∙ നാനാദിക്കുകളിൽ നിന്നു പെരുങ്കളിയാട്ടത്തിനെത്തുന്ന പതിനായിരങ്ങളെ അന്നമൂട്ടാൻ തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ട കലവറയിൽ നൂറുകണക്കിനു വാല്യക്കാർ കലശം കുളിച്ചു കയറി. പെരുങ്കളിയാട്ടത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കലശം കുളിച്ചു കലവറകയറൽ. കലവറയിൽ ആചാരസ്ഥാനികർ ദീപം തെളച്ച ശേഷം കലവറ വിഭവങ്ങൾ പ്രവേശിപ്പിക്കുന്ന ചടങ്ങും നടത്തി.
പെരുങ്കളിയാട്ടത്തിൽ ഇന്നു മുതൽ 4 ദിനങ്ങളിലാണ് അന്നദാനം. ഓരോ ദിനങ്ങളിലും പതിനായിരത്തിലേറെ പേർ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്ക്. പൂർണശുദ്ധി നേടി കലവറയിൽ കയറിയ വാല്യക്കാരാണ് ഭക്ഷണം ഒരുക്കേണ്ടത്. ചക്രപാണി മഹാക്ഷേത്രത്തിലെത്തി കലശം കുളിച്ച ശേഷം തീർഥം സേവിച്ചു. ഈറനോടെ അരയിൽ തിരിയോല കെട്ടി ചക്രപാണി ക്ഷേത്രം പ്രദക്ഷിണം നടത്തി. കഴകത്തിലെത്തി മഞ്ഞൾ പ്രസാദം സ്വീകരിച്ചു പ്രദക്ഷിണം നടത്തി കലവറയിൽ പ്രവേശിച്ചു.
ഭഗവതിയുടെ പ്രസാദം അങ്ങേയറ്റം ശുദ്ധിയോടെ വച്ചു വിളമ്പണം. കലവറയിൽ പ്രവേശിച്ച വാല്യക്കാർ കുളിച്ചു തൊഴാനല്ലാതെ പുറത്തിറങ്ങാനോ ബാഹ്യസമ്പർക്കമോ പാടില്ലെന്നു കർശനമായി നിഷ്ക്കർഷിക്കുന്നുണ്ട്. ശുദ്ധിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് പണ്ടുകാലം മുതലുള്ള നടപ്പ്. കലവറയുടെ ഓലവിടവിലൂടെ മാത്രമേ കലവറ വാല്യക്കാർക്ക് തെയ്യത്തെപ്പോലും ദർശിക്കാൻ കഴിയൂ.