കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയും ടാക്സി ഡ്രൈവറും മരിച്ചനിലയിൽ

Mail This Article
കാസർകോട് ∙ പൈവളിഗെയിൽനിന്നു കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്സി ഡ്രൈവർ പ്രദീപിനെയും(42) വീടിനു സമീപത്തെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. കത്തിയും 2 മൊബൈൽഫോണുകളും സമീപത്തുനിന്നു കണ്ടെടുത്തു.
ഫെബ്രുവരി 12നു പുലർച്ചെയാണു പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി പിൻവാതിൽ തുറന്നു പുറത്തേക്കു പോയെന്നാണു രക്ഷിതാക്കൾ പൊലീസിനു നൽകിയ മൊഴി. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീടു സ്വിച്ച് ഓഫായി.
ടവർ ലൊക്കേഷൻ വിവരമനുസരിച്ചു വീടിനു സമീപത്തെ കാട്ടിൽ ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരേ മരത്തിന്റെ ചില്ലയിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ജീർണിച്ച നിലയിലായിരുന്ന മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രദീപ് അവിവാഹിതനാണ്. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി.