തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടം: തിരക്കിലമർന്ന് രാമവില്യം കഴകം

Mail This Article
തൃക്കരിപ്പൂർ ∙ ഒന്നിനു പിറകെ ഒന്നായി തെയ്യങ്ങൾ. നാടാകെ ഉണർത്തി, വിവിധ നാട്ടുവഴികളും പ്രധാന പാതകളും പിന്നിട്ടെത്തിയ കലവറ നിറയ്ക്കൽ ഘോഷയാത്രകൾ. അനുഷ്ഠാന പൂർണമായ ചടങ്ങുകൾ. മേലും കീഴും പൊള്ളിക്കരിയുന്ന കൊടും വെയിലിലും എല്ലാവഴികളും തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ട ഭൂമികയിലേക്കൊഴുകി.
വൈവിധ്യപൂർണമായ കാഴ്ചകളാൽ മനോഹരമായിരുന്നു പെരുങ്കളിയാട്ടത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ രാമവില്യം കഴകം തിരുമുറ്റം. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ തെയ്യങ്ങൾ അരങ്ങിലെത്തി. അവധി ദിനത്തിലെ ആലസ്യത്തിലേക്കു വീഴാതെ പ്രതികൂല കാലാവസ്ഥ പ്രതിരോധിച്ചും രാവിലെ മുതൽ കഴകനടയിൽ ഭക്തജനത്തിരക്കായി. നാടിളക്കിയുള്ള ആരവത്തോടെയാണ് ആയിരക്കണക്കിനാളുകൾ അണിനിരന്ന നെല്ലിക്കാത്തുരുത്തി നിലമംഗലത്ത് കഴകം ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര രാമവില്യം കഴകത്തിൽ എത്തിയത്.

രാവിലെ നാനാതരം വിഭവങ്ങളുമായി പുറപ്പെട്ട ഘോഷയാത്ര വെയിൽ കൂസാതെ വിവിധ നാട്ടുവഴികൾ താണ്ടി ഉച്ചയ്ക്കു രണ്ടോടെ എത്തുമ്പോഴേക്കും കഴകമുറ്റം നിറഞ്ഞു. നെല്ലിക്കാത്തുരുത്തി കഴകത്തിൽ നിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര എത്തിയ ശേഷം പണക്കിഴി സമർപ്പണം നടത്തി കലവറ വല്ലത്തിൽ കുറിയിട്ട ശേഷമാണ് ഭഗവതിയുടെ പ്രസാദമായി അന്നദാന വിതരണം ആരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. പൂർവികാചാരപ്രകാരമുള്ളതും ഏറെ സവിശേഷവുമാണ് നെല്ലിക്കാത്തുരുത്തിയിലെ കലവറ ഘോഷയാത്രയും വല്ലത്തിൽ കുറിയിടലും.
കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം, വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രം, പയ്യന്നൂർ മമ്പലം ഭഗവതി ക്ഷേത്രം, കണ്ടങ്കാളി കനകത്തു കണകം പൂമാല ഭഗവതി ക്ഷേത്രം, കൊയങ്കര പുതിയടത്തട്ടിനു മീത്തൽ പൂമാല ഭഗവതി ക്ഷേത്രം, മാവിച്ചേരി ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകളും ഇന്നലെ കഴകത്തിലെത്തി. എല്ലാ ഘോഷയാത്രകളെയും കഴകം സ്ഥാനികരുടെ നേതൃത്വത്തിൽ യഥാവിധി വരവേറ്റു. ഭഗവതിമാർ അരങ്ങിലിറങ്ങുന്ന 12 വരെയും ഇനിയുള്ള ദിനങ്ങളിൽ കഴകത്തിലെത്തുന്ന മുഴുവനാളുകൾക്കും ഭക്ഷണ വിതരണമുണ്ട്.