യുവാവിനും ഉമ്മയ്ക്കും ലഹരിസംഘത്തിന്റെ മർദനം: ഒരാൾ അറസ്റ്റിൽ

Mail This Article
ചെർക്കള ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീട്ടിൽക്കയറി മർദിക്കുകയും വീടിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാസ്തിക്കുണ്ട് കാച്ചിക്കാടിലെ മുഹമ്മദ് നയാസിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.കേസിലെ മുഖ്യപ്രതിയും ഇയാളുടെ സഹോദരനുമായ ഉമറുൽ ഫാറൂഖ് ഒളിവിലാണ്. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ, ഉമ്മ ബി.സൽമ എന്നിവർക്കാണു കഴിഞ്ഞ ഞായറാഴ്ച മർദനമേറ്റത്.വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും മറ്റൊരാളെയും ആദൂർ പൊലീസ് പിടികൂടിയിരുന്നു. പൊലീസിനു വിവരം നൽകിയത് അഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലഹരിമാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധിച്ചു മാസ്തിക്കുണ്ടിൽ രാത്രി നാട്ടുകാർ പ്രകടനം നടത്തി. നൂറുകണക്കിനുപേർ ഇതിൽ അണിനിരന്നു.വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
