ലഹരിവിൽപനക്കാരെന്ന് ആരോപിച്ച് വിദ്യാർഥികളെ തല്ലിച്ചതച്ച് മദ്യപസംഘം; മുഖത്തും നെഞ്ചിലും ഇടിച്ചു

Mail This Article
കാഞ്ഞങ്ങാട് ∙ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന 2 വിദ്യാർഥികളെ ലഹരിവിൽപനക്കാരെന്ന് ആരോപിച്ച് മദ്യപസംഘം പരസ്യവിചാരണ നടത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. കഴുത്തിനും കൈകൾക്കും പരുക്കേറ്റ റിയോനിൽ ഡിസൂസ (16), ലോറൻസ് സജി (17) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത പൊലീസ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രി 8ന് നെല്ലിക്കാട്ടാണ് സംഭവം. പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് കാണാൻ പോയതായിരുന്നു മേലടുക്കം സ്വദേശികളായ ഇരുവരും. തിരിച്ചുവരുന്നതിനിടെ ഒരു സംഘമാളുകൾ ഇവരെ പിടികൂടി ആക്രമിക്കുകയായിരുന്നു.
അക്രമം സഹിക്കാതെ വന്നപ്പോൾ കുട്ടികളിലൊരാൾ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. അപ്പോഴും കൂടെയുള്ളയാളെ സംഘം മർദിച്ചു. സമീപത്തെ വീടുകളിൽ നിന്ന് ഇറങ്ങിവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എതിർത്തിട്ടും സംഘം വിചാരണയും മർദനവും തുടർന്നു. വിദ്യാർഥികളുടെ മുഖത്തും നെഞ്ചിലും ഇടിച്ച പ്രതികൾ കഴുത്തിനും കുത്തിപ്പിടിച്ചതായാണു പരാതി. സ്ത്രീകളിൽ ചിലരെടുത്ത വിഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സംഭവത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നത്.
എന്തിനാണ് ഓടിയത്?, പാതിരാത്രിയിൽ എന്തിന് ഇറങ്ങിനടന്നു? നിങ്ങൾ ലഹരിമരുന്ന് വിൽപനക്കാരല്ലേ, നിന്നെ തല്ലിയാൽ എന്തുചെയ്യും.. തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മർദനം. കുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ മനോഹരൻ നെല്ലിക്കാട്ട്, രാജൻ അപ്പാട്ടി, ബാബു മങ്ങേട്, ഷിജിത്ത് നെല്ലിക്കാട് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചൈൽഡ് ലൈനിലും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.