ഓവുചാൽ ഇല്ലാത്തത് ദുരിതം; മഴ പെയ്താൽ തോടാകും സംസ്ഥാനാന്തര പാത

Mail This Article
ബോവിക്കാനം ∙ ഒരു മഴ പെയ്താൽ സംസ്ഥാനാന്തര പാത തോടായി മാറുന്ന കാഴ്ചയാണ് ബോവിക്കാനത്ത്. ഓവുചാൽ ഇല്ലാത്തതു കാരണം മഴവെള്ളം മുഴുവൻ റോഡിലൂടെ ഒഴുകി വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ ബുദ്ധിമുട്ടിലാണ്. ഓവുചാൽ നിർമിച്ച്, നടപ്പാത ഇന്റർലോക്ക് ചെയ്ത് നവീകരിക്കാൻ വർഷങ്ങൾക്ക് മുൻപ് മരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് ഇപ്പോഴും ഓഫിസിൽ പൊടിപിടിച്ച് കിടക്കുകയാണ്. 78 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഫണ്ടില്ലാത്തതിനാൽ ഫയൽ ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ല.
മീൻ മാർക്കറ്റ് മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്താണ് ദുരിതം. താഴ്ന്ന പ്രദേശമായതിനാൽ ടൗണിലെ മഴവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഓവുചാൽ ഇല്ലാത്തത് മൂലം വെള്ളം റോഡിലേക്കും. റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളം ഒഴുകി അരിക് പൂർണമായും തകർന്നുകിടക്കുകയാണ്. വാഹനം ടാറിങ്ങിൽ നിന്നു താഴെയിറക്കിയാൽ അപകടം ഉറപ്പ്. വില്ലേജ് ഓഫിസിന്റെ മുൻപിലെ ഭാഗത്ത് റോഡരികിലെ കുഴിക്ക് അര മീറ്ററോളം ആഴമുണ്ട്. ബിഎആർ ഹയർസെക്കൻഡറി സ്കൂളിലേക്കും എയുപി സ്കൂളിലേക്കും കുട്ടികൾ നടന്നുപോകുന്ന വഴികൂടിയാണിത്.
സ്കൂൾ വിടുന്ന സമയത്താണ് മഴ പെയ്യുന്നതെങ്കിൽ കുട്ടികളുടെ യാത്ര അപകടഭീതിയിലാകും. റോഡിന്റെ ഇരു വശങ്ങളിലെയും കടകളിലേക്ക് മഴക്കാലത്ത് പോകാനും സാധ്യമല്ല. മീൻ മാർക്കറ്റ് മുതൽ ജുമാമസ്ജിദ് പരിസരം വരെ 10 വർഷം മുൻപ് എംഎൽഎ ഫണ്ടിൽ നവീകരിച്ചെങ്കിലും ഈ ഭാഗം ഇപ്പോഴും വികസനം കാത്ത് നിൽക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പലതവണ മരാമത്ത് വകുപ്പിനും എംഎൽഎയ്ക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
മീൻ മാർക്കറ്റ് മുതൽ ജുമാമസ്ജിദ് പരിസരം വരെ 10 വർഷം മുൻപ് എംഎൽഎ ഫണ്ടിൽ നവീകരിച്ചെങ്കിലും ഈ ഭാഗം ഇപ്പോഴും വികസനം കാത്ത് നിൽക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പലതവണ മരാമത്ത് വകുപ്പിനും എംഎൽഎയ്ക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതിയെ തുടർന്ന് 3 വർഷം മുൻപ് മരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നവീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഫണ്ട് ഇല്ലെന്നാണ് ഇതിന് അധികൃതർ പറയുന്ന കാരണം.
സ്ലാബുകൾ തകർന്നതും അപകടഭീഷണി
ബോവിക്കാനത്ത് മീത്തലെ ഓട്ടോ സ്റ്റാൻഡിനു സമീപം ഓവുചാലിന്റെ സ്ലാബുകൾ തകർന്നതും അപകടഭീഷണി ഉയർത്തുന്നു. ജുമാമസ്ജിദിന്റെ എതിർവശം മുതൽ കുറ്റിക്കോൽ റോഡ് തുടങ്ങുന്നത് വരെയുള്ള ഭാഗത്താണ് ഓവുചാലിന്റെ സ്ലാബുകൾ തകർന്നുകിടക്കുന്നത്. നടന്നു പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കാൽ സ്ലാബുകളിൽ കുടുങ്ങും. ഇങ്ങനെ അപകടങ്ങളും നടന്നിട്ടുണ്ട്. തകർന്ന സ്ലാബുകൾ കാലവർഷത്തിനു മുൻപ് മാറ്റാൻ നടപടിയെടുക്കണമെന്നാണ് വ്യാപാരികളും ഓട്ടോഡ്രൈവർമാരും ആവശ്യപ്പെടുന്നത്.