നിടുംബയിലെ കവർച്ചയ്ക്ക് പിന്നിൽ രാജ്യാന്തര സംഘം; ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മോഷണം സ്ഥിരം ശൈലി

Mail This Article
ചീമേനി∙ നിടുംബയിലെ സിവിൽ എൻജിനീയർ മുകേഷിന്റെ വീട്ടിൽനിന്ന് 70 പവൻ സ്വർണവും നാലര കിലോഗ്രാം വെള്ളിയും കവർച്ച ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് രാജ്യാന്തര തലത്തിൽ കവർച്ച നടത്തുന്ന സംഘം. ബെംഗളൂരു, പുണെ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന സമാനമായ കവർച്ചയ്ക്ക് പിന്നിൽ ഇവരാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കവർച്ച സംഘത്തിൽ ഉൾപ്പെട്ട് ഇപ്പോൾ പിടിയിലായ നർബഹദൂർ ശാഹി എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ച സംഘത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. നിടുംബയിൽ കവർച്ച നടത്തിയതിന് പിന്നിൽ ആറംഗ സംഘമാണെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു ഇതു ശരിവയ്ക്കുന്നതായിരുന്നു നർബഹദൂർ ശാഹിയുടെ മൊഴി.

സമ്പന്നന്മാരുടെ വീടുകളിൽ ജോലിക്കുനിന്ന് വീട്ടുകാർക്കു ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി കവർച്ച നടത്തുക എന്നതാണ് ഇവരുടെ കവർച്ച രീതി. പുണെയിൽ ഇത്തരത്തിൽ നടത്തിയ കവർച്ചയിൽ ഇപ്പോൾ അറസ്റ്റിലായ നർബഹദൂർ ശാഹിയും ഭാര്യയുമായിരുന്നു വീട്ടുജോലിക്കായി നിന്നത്. ഇവിടെനിന്ന് കവർച്ച നടത്തിയെങ്കിലും പൊലീസ് ഇവരെ പിടികൂടി ജയിലിലടച്ചു.
ജയിലിൽനിന്നിറങ്ങിയ ശേഷമാണു കേരളത്തിലേക്ക് കവർച്ചയ്ക്കായി തിരിച്ചത്. ഇവിടെ ചീമേനി നിടുംമ്പയിലെ സിവിൽ എൻജിനീയർ മുകേഷിന്റെ വീടായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി ഇവിടേക്ക് വീട്ടുജോലിക്കായി എത്തിയത്. ഇവരുടെ സംഘത്തിൽപ്പെട്ട ചക്രശാഹിയും ഭാര്യ ഇഷാ ചൗധരിയുമാണ്. വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തതിനാൽ വാതിൽ തകർത്ത് കവർച്ച നടത്തി. ഇപ്പോൾ അറസ്റ്റിലായ നർബഹദൂർ ശാഹിയെ കൂടാതെ ഉപേന്ദ്ര ശാഹി, ഇയാളുടെ സഹോദരൻ ബിൻ ശാഹി, അർജുൻ ശാഹി എന്നിവരാണ് ദമ്പതികളെ സഹായിക്കാൻ എത്തിയ സംഘത്തിൽ ഉണ്ടായ മറ്റു 3 പേർ. ഇവരെ പിടികൂടാനായി പൊലീസ് നേപ്പാളിലേക്ക് തിരിക്കാൻ തയാറെടുക്കുകയാണ്.