പ്ലാന്റ് മാത്രമേയുള്ളൂ, പ്രാണവായുവില്ല; ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തനരഹിതം

Mail This Article
കാഞ്ഞങ്ങാട് ∙ പ്രാണവായുവിനായി ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് നിശ്ചലം. പിഎം കെയർ പദ്ധതിയിൽ പെടുത്തി കോവിഡ് കാലത്ത് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച പ്ലാന്റ് ആണ് ആർക്കും വേണ്ടാതെ നശിക്കുന്നത്. 27.64 ലക്ഷം ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിച്ചത്. കോവിഡ് കാലത്ത് രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കിയത്.
കേരളത്തിൽ 14 ജില്ലകളിലും ഇതുപോലെ പ്ലാന്റ് സ്ഥാപിച്ചിരുന്നു. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിച്ചു എന്നതിനപ്പുറം ഒരുതരത്തിലും ഈ ഓക്സിജൻ പ്ലാന്റ് ആശുപത്രിക്ക് പ്രയോജനപ്പെട്ടില്ല. ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടർ ഇപ്പോഴും പുറത്ത് നിന്നു തന്നെയാണ് വാങ്ങുന്നത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പ്ലാന്റ് ഉപയോഗപ്പെടുത്താതെ കൂടിയ വിലയ്ക്ക് ഇപ്പോഴും ഓക്സിജൻ പുറത്തുനിന്നു വാങ്ങുന്ന സ്ഥിതിയാണ്.
ജില്ലാ ആശുപത്രിയുടെ വടക്കു ഭാഗത്താണ് പ്ലാന്റ് സ്ഥാപിച്ചത്. ഇതിന് വേണ്ടി ഷെഡും പണി കഴിപ്പിച്ചു. നിർമാണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഉദ്ഘാടനവും ചെയ്തു. ഉദ്ഘാടനം ചെയ്യാനുള്ള ആവേശം പിന്നീട് പ്രവർത്തിപ്പിക്കാൻ ജില്ലാ പഞ്ചായത്തിനും ഉണ്ടായില്ല. 2021 ഓഗസ്റ്റ് 25ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിലെ വിലകൂടിയ ഉപകരണങ്ങൾ ഇപ്പോൾ തുരുമ്പെടുത്ത നിലയിലാണ്. പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ തകരാർ സംഭവിച്ചെന്നാണ് പറയുന്നത്.
980 എൽ.പി.എം ശേഷിയുള്ളതാണ് ഇവിടെ നിർമിച്ച ഓക്സിജൻ പ്ലാന്റ്. കേടുപാടുകൾ സംഭവിച്ചാൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ വേണ്ട നടപടിയും ഉണ്ടായില്ല. ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഇലക്ട്രിഷ്യൻ ആണ് തുടക്കത്തിൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനവും കൈകാര്യം ചെയ്തിരുന്നത്. കണക്ടർ പ്രവർത്തിക്കാത്തത് കാരണമാണ് പ്ലാന്റ് നിശ്ചലമായത് എന്നാണ് അധികൃതർ പറയുന്നത്. പിന്നെന്തിനാണ് ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിച്ചതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.