കടത്തിക്കൊണ്ടുപോകുമ്പോൾ പിടികൂടിയ മരത്തിന്റെ ലേലം വൈകുന്നു

Mail This Article
കാഞ്ഞങ്ങാട് ∙ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നിന്നു കടത്തിക്കൊണ്ടു പോകുന്നതിനിടെ പിടികൂടിയ പ്ലാവ് വർഷം ഒന്നു കഴിഞ്ഞിട്ടും ലേലം ചെയ്തു നൽകാതെ അധികൃതർ. റെസ്റ്റ് ഹൗസിൽ കൊണ്ടിട്ട ലക്ഷങ്ങൾ വിലയുള്ള പ്ലാവ് ഏതാണ്ട് നശിക്കാറായ നിലയിലാണ്. ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കിയാണ് ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുറിച്ചുകടത്തിയത്. സംഭവത്തിൽ സാമൂഹിക പ്രവർത്തകൻ അംബുജാക്ഷൻ അലാമിപ്പള്ളി മന്ത്രിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തായത്. റെസ്റ്റ് ഹൗസിലെ പൊട്ടിവീണ പ്ലാവിന്റെ കൊമ്പ് മുറിക്കാനാണ് അനുമതി നൽകിയത്.
പ്ലാവിന്റെ ശിഖരം വിറക് ആക്കി മാറ്റാൻ 7000 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. എന്നാൽ, പ്ലാവ് തന്നെ മുറിച്ചു കടത്തുകയായിരുന്നു. നേരത്തെയും ഇവിടെ നിന്നു അനുമതി കൂടാതെ മരം മുറിച്ചു കടത്തിയെന്ന പരാതിയുണ്ടായിരുന്നു. ഇതും അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി അംബുജാക്ഷൻ പരാതി നൽകി.
മരം മുറിച്ചു കടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴും മറുപടിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനമാണ് നടപടി വൈകുന്നതിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.