കലക്ടറേറ്റിൽ ‘മിസൈൽ ആക്രമണം’: വിപുലമായ മോക്ഡ്രിൽ 54 വർഷത്തിന് ശേഷം

Mail This Article
കാസർകോട് ∙ ഉദ്യോഗസഥർക്കും സന്ദർശകർക്കുമടക്കം കൗതുകക്കാഴ്ചയായി കലക്ടറേറ്റ് വളപ്പിലെ മോക്ഡ്രിൽ. കലക്ടറേറ്റിലെ തദ്ദേശഭരണ ജോയിന്റ് ഡയറക്ടറേറ്റ് കെട്ടിടത്തിലെ മിസൈൽ ആക്രമണമായിരുന്നു ‘തിരക്കഥ’. പൊലീസ്, ആംബുലൻസ്, അഗ്നിരക്ഷാസേന അംഗങ്ങൾ എത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
4ന് സൈറൺ മുഴങ്ങിയതോടെ ചടുലമായി നീങ്ങിയ രക്ഷാപ്രവർത്തകർ കാഴ്ചക്കാരുടെ കയ്യടി വാങ്ങിയാണ് പിരിഞ്ഞത്. സിവിൽ ഡിഫൻസ്, എൻസിസി അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ വൈകിട്ട് 4നാണ് കാസർകോട് കലക്ടറേറ്റിൽ മോക്ഡ്രിൽ നടത്തിയത്.
കാഞ്ഞങ്ങാട് ആർഡിഒ ഓഫിസ‌് പരിസരത്തും മോക്ഡ്രിൽ നടത്തി. വൈകിട്ട് 4നാണ് മോക്ഡ്രിൽ ആരംഭിച്ചത്. ആർഡിഒ ഓഫിസിൽ തീ പിടിച്ചുവെന്ന സന്ദേശമാണ് ആദ്യം ലഭിച്ചത്. വിവരമറിഞ്ഞ് സേനയെത്തി അണച്ചു. ഇതിന് പിന്നാലെ ഓഫിസിന് അകത്തെ മുകളിലത്തെ നിലയിൽ മൂന്നു പേർ കുടുങ്ങി കിടക്കുന്ന വിവരവും ലഭിച്ചു.
ഉടൻ തന്നെ അകത്തെത്തി മൂന്നുപേരെയും അഗ്നിരക്ഷാസേന താഴെയിറക്കി. സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ ചേർന്ന് ആശുപത്രിയിലേക്കു മാറ്റി. അഗ്നിരക്ഷാസേനയോടൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു. ഇത്ര വിശാലമായ മോക്ഡ്രിൽ 54 വർഷത്തിനു ശേഷമാണ് നടക്കുന്നത്. 1971ലാണ് ഇത്തരമൊരു മോക്ഡ്രിൽ അവസാനമായി നടന്നത്.