പൊതുശ്മശാനത്തിലെ ജനറേറ്റർ പണിമുടക്കി; സംസ്കാരം വൈകി

Mail This Article
കടുമേനി ∙ പൊതുശ്മശാനത്തിലെ ജനറേറ്റർ പ്രവർത്തിക്കാത്തതിനാൽ ശവസംസ്കാരം വൈകി. ഇതിൽ പ്രതിഷേധിച്ചു നാട്ടുകാർ ജനറേറ്ററിൽ റീത്തുവച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി പൊതുശ്മശാനത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.കമ്പല്ലൂരിലെ വനിതാ വ്യാപാരിക്കുനേരെ ആസിഡ് ആക്രമണം നടത്തിയശേഷം തൂങ്ങിമരിച്ച പ്രതി എം.വി.രതീഷിന്റെ സംസ്കാരമായിരുന്നു ഇന്നലെ ഉച്ചയ്ക്ക് 12നു കടുമേനിയിലെ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്താൻ തീരുമാനിച്ചിരുന്നത്. ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഈ ശ്മശാനത്തിലേക്ക് മൃതദേഹം 12.15 ഓടെ എത്തിച്ചുവെങ്കിലും ഇവിടത്തെ വൈദ്യുതി കണക്‌ഷനും ജനറേറ്ററും തകരാറിലായതുമൂലം സംസ്കാരം വൈകി.
ഉച്ചയ്ക്ക് ഒന്നരയോടെ കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തിയാണ് വൈദ്യുതി തകരാർ പരിഹരിച്ചത്. തുടർന്നാണ് സംസ്കാരം ആരംഭിച്ചത്. ഇതിനിടെ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ജനറേറ്ററിൽ റീത്തുവച്ച് പ്രതിഷേധിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് 4000 രൂപയാണ് ഒരു മൃതദേഹം സംസ്കാരിക്കാനായി പഞ്ചായത്ത് ഈടാക്കുന്നത്. ശ്മശാനത്തിന്റെ നടത്തിപ്പിനായി ഒരു തൊഴിലാളിയെയും പഞ്ചായത്ത് ഇവിടെ നിയോഗിച്ചിട്ടുണ്ട്. ശ്മശാനത്തിലെ ജനറേറ്റർ തകരാറിലായ വിവരം പഞ്ചായത്തിൽ യഥാസമയം അറിയിച്ചിരുന്നുവെന്നാണ് ഇവിടത്തെ ജീവനക്കാരൻ പറയുന്നത്. അതേസമയം വൈദ്യുതിയില്ലാത്തതിനാലാണ് ഇന്നലെ സംസ്കാരം വൈകാൻ ഇടയായതെന്നും, ജനറേറ്റർ തകരാറിലായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.