കരാറുകാരുമായുള്ള തർക്കം; ബെണ്ടിച്ചാൽ ലൈഫ് മിഷൻ ഫ്ലാറ്റിന് വീണ്ടും റെഡ് സിഗ്നൽ

Mail This Article
കാസർകോട് ∙ 5 വർഷം പണിതിട്ടും പണി തീരാത്തൊരു ഫ്ലാറ്റ്. ബെണ്ടിച്ചാലിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പണിയുന്ന ഫ്ലാറ്റിന് കരാറുകാരുമായുള്ള തർക്കത്തെ തുടർന്ന് വീണ്ടും റെഡ് സിഗ്നൽ. പണി നിലച്ച ഫ്ലാറ്റ് ഇനി എന്നു തീർക്കുമെന്നറിയാതെ കാത്തിരിപ്പിൽ സർക്കാർ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾ കരാർ തുക സംബന്ധിച്ചു ചർച്ചകളിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് ഫ്ലാറ്റ് നിർമാണം ഇഴയുന്നത്. സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച കെട്ടിടം അതിവേഗം പൂർത്തിയാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. 2020ൽ ആയിരുന്നു നിർമാണോദ്ഘാടനം.
എന്നാൽ, കോവിഡ് വ്യാപനം കണക്കുകൂട്ടലുകൾ തെറ്റിച്ചു. നിർമാണം വീണ്ടും തുടങ്ങിയപ്പോൾ സ്റ്റീലിന്റെ വില വലിയ തോതിൽ ഉയർന്നു. 30 മുതൽ 50% വരെ വില ഉയർന്നതായി കരാർ കമ്പനിഅധികൃതർ പറയുന്നു. ഇതോടെ കരാർ തുക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി സർക്കാരിന് കത്തു നൽകുകയായിരുന്നു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തുക വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയാണ്. ഇതാ പണി തീരാറായെന്ന് അധികൃതർ പല തവണ പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നുമായില്ല.
നിർമാണം 90% പൂർത്തിയായ ഫ്ലാറ്റ് നിർമാണത്തിന്റെ അന്തിമഘട്ടജോലികളാണ് സർക്കാർ അനുകൂല തീരുമാനം കിട്ടാത്തതു മൂലം വൈകുന്നത്. അനുകൂല തീരുമാനം വന്നാൽ ഒരു മാസത്തിനകം പണി പൂർത്തിയാക്കാമെന്നാണ് കരാർ കമ്പനി അധികൃതരുടെ നിലപാട്.പ്ലമിങ്, ബൾബ്, ഫാൻ ഘടിപ്പിക്കൽ, ജലസൗകര്യം ലഭ്യമാക്കൽ തുടങ്ങിയവയാണ് പൂർത്തിയാക്കാനുള്ളത്. മറ്റൊരു കരാറുകാരൻ ഏറ്റെടുത്ത ചുറ്റുമതിൽ നിർമാണവും പൂർത്തിയാകാനുണ്ട്. വെള്ളം ഉടൻ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് വെള്ളമെത്തിക്കുന്ന ജോലികളാണ് ഇനിയുള്ളവയിൽ പ്രധാനം.
പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ബാക്കിയുള്ള ജോലികൾക്ക് ടെൻഡർ നൽകി. മേയ് 31ന് മുൻപ് പൈപ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുമെന്നാണ് ലൈഫ് അധികൃതർ പറയുന്നത്.ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കെട്ടിടനിർമാണത്തിനു കരാർ എടുത്തിരിക്കുന്നത്. 1242 ഫ്ലാറ്റുകളുള്ള സമുച്ചയമാണിത്. ജിഐ കോട്ടിങ്ങുള്ള് സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവയെ അതിജീവിക്കുന്ന രീതിയിലാണ് നിർമാണം. പുറത്തെ കാലാവസ്ഥ അകത്തു കാര്യമായി ബാധിക്കില്ലെന്നും കരാറുകാർ പറയുന്നു. കോഴിക്കോട്, പാലക്കാട്, പന്തളം എന്നിവിടങ്ങളിലും ഇവരുടെ ലൈഫ് ഫ്ലാറ്റ് നിർമാണം നടക്കുന്നുണ്ട്. കണ്ണൂരിലേത് പൂർത്തിയാക്കി കൈമാറി.