കണ്ണുതുറന്നിരിപ്പുണ്ട് നിരീക്ഷണ ക്യാമറകൾ; മാലിന്യം തള്ളുന്നവർ പിടിയിലാകും

Mail This Article
തൃക്കരിപ്പൂർ ∙ മാലിന്യം തള്ളുന്നവർ ഇനി പിടിയിലാകും. കെൽട്രോണിന്റെ സഹായത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ 6 കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് നാടിനെ മലിനപ്പെടുത്തുന്നവരെ കുരുക്കാനാണ്. ആദ്യഘട്ടമെന്ന നിലയിലാണ് 6 ക്യാമറകൾ സ്ഥാപിച്ചത്. കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. സെന്റ് പോൾസ് എയുപി സ്കൂൾ പരിസരം, കഞ്ചിയിൽ തോട് പരിസരം, ഈയക്കാട് പാലം പരിസരം, ആയിറ്റി തീരം, വൾവക്കാട് തട്ടിൽ, മൊത്തക്കടവ് എന്നിവിടങ്ങളിലാണിത്. ഇവയിൽ ചിലയിടങ്ങളിൽ മാലിന്യം തള്ളുന്ന പരാതി നേരത്തെയുണ്ട്. പഞ്ചായത്തിന്റെ 2024–25 വർഷത്തെ പദ്ധതിയിലാണ് ക്യാമറ സ്ഥാപിച്ചത്.
ഇതിനായി കേന്ദ്രാവിഷ്കൃത ഫണ്ടിൽ നിന്നു 6.30 ലക്ഷം രൂപയും പഞ്ചായത്തിന്റെ 2.70 ലക്ഷം രൂപയും വിനിയോഗിച്ചു. തുടർ പദ്ധതികളിലൂടെ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ വിശദീകരിച്ചു. സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൂടുതൽ പൊതു ഇടങ്ങളിൽ ക്യാമറ സ്ഥാപിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ നടപടിക്കെതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്നും ബാവ പറഞ്ഞു.