ഓവുചാലില്ല; ബർള–വിദ്യാഗിരി റോഡിൽ ദുരിതം

Mail This Article
ബദിയടുക്ക∙ബർള–വിദ്യാഗിരി പൊതുമരാമത്ത് റോഡ് വശത്ത് ഓവുചാലില്ലാത്തത് ദുരിതമാവുന്നു. കാലവർഷം തുടങ്ങിയാൽ മഴവെള്ളം ഒഴുകിയെത്തുന്നത് വീട്ടുപറമ്പുകളിലേക്കാണ്. റോഡ് വശം ചെരിഞ്ഞ പ്രദേശമായതിനാലാണ് മഴവെള്ളം ഒഴുകി വീട്ടുമുറ്റത്തും വീടിനകത്തേക്ക് കയറുന്നത്. ഓവുചാലില്ലാത്തതിനാൽ മഴയത്ത് മഴവെള്ളം പ്രദേശത്തെ വീട്ടുപറമ്പിലേക്കിറങ്ങുന്നതിനാൽ വീട്ടുകാർ ദുരിതത്തിലാവുന്നു.റോഡ് വശത്ത് എവിടെയും ഓവുചാലില്ല.ഒട്ടേറെ വീടുകളുള്ള പ്രദേശമാണിത്. മഴവെള്ളം വീട്ടുപറമ്പിൽ കയറുന്നതിനു സ്ഥിരം കോൺക്രീറ്റ് ഓവുചാൽ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. വെള്ളം കയറുന്നത് മൂലം മഴക്കാലത്ത് കൃഷിയും ചെയ്യാനാവുന്നില്ല.
ഒട്ടേറെ വീട്ടുകാരാണ് പ്രദേശത്തുള്ളത്.പറമ്പിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാവുന്നു.ചെർക്കള കല്ലടുക്ക അന്തർസംസ്ഥാന പാതയിലേക്ക് ചേരുന്ന ബർള,കടാർ,വിദ്യാഗിരി മുനിയൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. 2023ലും 2024ലും പൊതുരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി 25ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.ഫണ്ട് വകയിരുത്താതിനാൽ തുടർ നടപടിയായിട്ടില്ല. ഓവുചാൽ നിർമിക്കണമെന്ന ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,എൻ.എ.നെല്ലിക്കുന്ന് എംഎൽഎ എന്നിവർക്ക് 12ാം വാർഡ് അംഗം റഷീദ ഹമീദ് കെടഞ്ചി നിവേദനം നൽകി.