ADVERTISEMENT

കാഞ്ഞങ്ങാട് ∙ മലയോര മേഖലയിലേക്കുള്ള യാത്രാ നിരക്കിൽ കുറവു വന്നിട്ടും യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. കാഞ്ഞങ്ങാട്–പാണത്തൂർ റൂട്ടിൽ അമ്പലത്തറയിൽ നടന്ന പരിശോധനയിൽ 8 ബസുകളിൽ ഒന്നൊഴികെ മറ്റെല്ലാം ബസുകളും അമിത നിരക്ക് വാങ്ങിയെന്ന് ബോധ്യപ്പെട്ടു. ഇവർക്കെതിരെ പിഴ ഈടാക്കും. അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുന്നതു വരെ നിയമനടപടി സ്വീകരിക്കാനാണ് ആർടിഒയുടെ നിർദേശം. കാസർകോട് ആർടിഒ ജി.എസ്.സജി പ്രസാദിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആർടി ഓഫിസിലെ എംവിഐമാരായ എം.വിജയൻ, കെ.വി.ജയൻ എന്നിവരാണ് പരിശോധന നടത്തിയത്. 

നിരക്ക് കുറച്ച വിവരം തങ്ങൾ അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ 5നാണ് കാഞ്ഞങ്ങാട്–കൊന്നക്കാട്, ഏഴാംമൈൽ–കാലിച്ചാനടുക്കം റൂട്ടുകളിലെ ബസ് നിരക്ക് കുറച്ചുകൊണ്ടുള്ള ആർടിഎ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തു. ഇതിന് പിന്നാലെ നിരക്ക് കുറച്ചത് അംഗീകരിക്കില്ലെന്ന് കാട്ടി ബസുടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. 

ഇതിനു പിന്നാലെ യാത്രക്കാർ ബസ് ടിക്കറ്റ് സഹിതം പരാതിപ്പെട്ടതോടെയാണ് മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. കാഞ്ഞങ്ങാട്ടുനിന്ന് കയറുന്ന യാത്രക്കാരന് മാവുങ്കാൽ മുതൽ കല്ലംചിറ വരെ 2 മുതൽ 3 രൂപ വരെയും വെള്ളരിക്കുണ്ട് മുതൽ കൊന്നക്കാട് വരെ 5 രൂപയുമാണ് കുറഞ്ഞത്. ഏഴാംമൈലിൽനിന്ന് കയറുന്ന യാത്രക്കാരന് മുക്കുഴിയിലേക്ക് 3 രൂപയും കാലിച്ചാനടുക്കത്തേക്ക് 5 രൂപയും കുറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി.

English Summary:

Kanhangad bus fare violations are being actively addressed. The Motor Vehicles Department conducted inspections and issued fines to private buses charging excessive fares after a recent fare reduction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com