കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ, പീഡനം: മൊബൈൽ കണ്ടെത്തി
Mail This Article
അഞ്ചാലുംമൂട് ∙ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതു കാട്ടി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തൃശൂർ കുന്നംകുളത്തു നിന്നു കണ്ടെത്തി. പ്രതിയായ ലിനറ്റിന്റെ (33) സുഹൃത്തിന്റെ കടയിൽനിന്നാണു ഫോൺ കണ്ടെടുത്തത്. ലിനറ്റാണു ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
തുടർന്നു ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചു.കേസിൽ ആദ്യം അറസ്റ്റിലായ ലിനറ്റിന്റെ കൈവശമുണ്ടായിരുന്ന ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നില്ല. തുടർന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണു കുന്നംകുളത്തെ സുഹൃത്തിന്റെ കൈവശമാണെന്നു പറയുന്നത്.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതുമായോ ഈ യുവാവിനു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോൺ സൈബർ സെല്ലിനു കൈമാറി പരിശോധന നടത്തിയെങ്കിൽ മാത്രമേ ദൃശ്യങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കൂ. പെൺകുട്ടിയെ ലോഡ്ജിൽവച്ചു പീഡിപ്പിച്ചവരിൽ ഒരാളായ കെഎസ്ആർടിസി ഡ്രൈവർ ഓച്ചിറ സ്വദേശി രാജേഷിനെ (40) കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളിൽ പെൺകുട്ടിയെ ഒട്ടേറെപ്പേരാണു പീഡിപ്പിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞു. 5000 രൂപ വരെയാണു ലിനറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്. കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.
യുവാവിനൊപ്പം താമസിച്ചത് അവിവാഹിതയെന്ന് പറഞ്ഞ്
ലിനറ്റ് മാസത്തിൽ രണ്ടാഴ്ച കുന്നംകുളത്തെത്തി യുവാവിനൊപ്പം താമസിച്ചിരുന്നു. അവിവാഹിതയെന്നാണു യുവാവിനോടു പറഞ്ഞിരുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം മറ്റു മൂന്നു പേർക്കൊപ്പം കഴിഞ്ഞു വന്ന ലിനറ്റ് അതിലൊരാളുടെ ബന്ധുവായ പെൺകുട്ടിയെയാണു വിവിധയിടങ്ങളിലെത്തിച്ചു പീഡനത്തിനിരയാക്കിയത്.