ഫാർമസിസ്റ്റ് ഇല്ല, മരുന്നു നൽകിയതും ഡോക്ടർ
Mail This Article
പിറവന്തൂർ ∙ ഫാർമസിസ്റ്റ് ഇല്ല, പ്രതിഷേധത്തിനൊടുവിൽ മരുന്നെടുത്തു നൽകിയതു ഡോക്ടർ. അലിമുക്കിലെ പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളാണ് ഒരു മാസമായി ദുരിതത്തിലായത്. കഴിഞ്ഞ ഡിസംബർ നാലിനു ശേഷം ഇവിടെ ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമല്ല. ഫാർമസിസ്റ്റിനെ നിയമിക്കണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ല. ഇന്നലെ 12.40 വരെയാണു പരിശോധന നടത്തിയത്. 143 രോഗികൾക്കു മരുന്നു കിട്ടാതായതോടെ പ്രതിഷേധം തുടങ്ങി. രാവിലെ എത്തിയവർക്ക് ഉച്ചയായിട്ടും മരുന്നു കിട്ടിയില്ല. കുറേ പേർ മരുന്നു കിട്ടാതെ സ്വകാര്യ ആശുപത്രികളെ തേടി പോകുകയും ചെയ്തു.
പ്രതിഷേധം കനത്തതോടെ ഡോക്ടർ തന്നെ നേരിട്ടെത്തി മരുന്നു വിതരണം ചെയ്തു. ദിവസം 200 ലധികം രോഗികളെത്തുന്ന ആശുപത്രിക്കാണീ ദുരവസ്ഥ. ചെമ്പനരുവി, മുള്ളുമല, കുമരംകുടി പോലെ വനപ്രദേശങ്ങളിൽനിന്ന് 20 മുതൽ 35വരെ കി.മീ. താണ്ടി എത്തുന്ന നിർധനരും ആദിവാസികളും ആണ് ഇതിൽ കൂടുതലും. മറ്റു മാർഗങ്ങളില്ലാതെ എത്തുന്ന ഇവർ എന്തു ത്യാഗവും സഹിക്കുമെന്ന അധികൃതരുടെ ധാർഷ്ട്യമാണു നിയമനം നീളാൻ കാരണമെന്നു പഞ്ചായത്തംഗം സി.ആർ.റജികുമാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി സുധീർ മലയിൽ എന്നിവർ പറഞ്ഞു.