പട്ടാഴി പ്രാഥമികാരോഗ്യ കേന്ദ്രം പടിക്കു പുറത്തു തന്നെ
Mail This Article
പട്ടാഴി∙ ആരോഗ്യ മേഖലയിൽ പട്ടാഴിക്ക് സ്വപ്ന സാക്ഷാത്കാരം ഇനിയും ഏറെ അകലെ. പ്രാഥമികാരോഗ്യ കേന്ദ്രത്തെ സിഎച്ച്സി, കുടുംബാരോഗ്യ കേന്ദ്രം എന്നിവയിൽ ഏതെങ്കിലുമൊന്നായി ഉയർത്തുമെന്ന പ്രതീക്ഷകൾക്കാണു തിരിച്ചടിയുണ്ടാകുന്നത്. ദിവസം 200ലധികം രോഗികളെത്തുന്ന ആശുപത്രി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പത്തനാപുരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തുകയും വിളക്കുടി പിഎച്ച്സി കുടുംബാരോഗ്യ കേന്ദ്രമാക്കുകയും ചെയ്തതോടെയായിരുന്നു ഇത്. തുടർ നടപടികൾ വൈകിയതോടെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്ന പ്രഖ്യപനമായി പിന്നീട്. അവസാനം ഇറങ്ങിയ ലിസ്റ്റിലും പട്ടാഴി ഉൾപ്പെട്ടിട്ടില്ല.
അടിസ്ഥാന സൗകര്യം ഉണ്ടായിട്ടും പട്ടാഴിയെ പരിഗണിക്കാത്തത് അവഗണനയാണെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ നയം അനുസരിച്ച് നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി എന്നിങ്ങനെയാണ് ഘടന. 1990കളിൽ കിടപ്പു രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയായിരുന്നു പട്ടാഴി പ്രാഥമികാരോഗ്യ കേന്ദ്രം. ഒട്ടേറെ രോഗികൾ ചികിത്സ തേടിയെത്തിയിരുന്ന ആശുപത്രിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു വരണമെന്നാണു നാട്ടുകാരുടെ ആവശ്യം. ശക്തമായ ഇടപെടലുണ്ടായാൽ കെട്ടിടം ഉദ്ഘാടനത്തോടെ ഗ്രേഡ് ഉയർത്തലും നടത്താമെന്നാണ് നാട്ടുകാർ കരുതുന്നത്.