കൊല്ലം–പുനലൂർ റെയിൽപാത വൈദ്യുതീകരണം: നടപടി തുടങ്ങി
Mail This Article
പുനലൂർ ∙ കൊല്ലം – പുനലൂർ റെയിൽപാത വൈദ്യുതീകരണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ വൈദ്യുതീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനലൂരിൽ അസിസ്റ്റന്റ് ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഓഫിസിന്റെ നിർമാണ ജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് വൈദ്യുതീകരിച്ച് കമ്മിഷൻ ചെയ്യുന്ന 1000 കിലോമീറ്റർ പാതയിൽ പുനലൂർ– കൊല്ലം പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയറുടെ മേൽനോട്ടത്തിലാണ് വൈദ്യുതീകരണ ജോലികൾ നടത്തുന്നത്.
ഈ പാതയിലെ വൈദ്യുതീകരണത്തിനു ശേഷം പുനലൂർ– ചെങ്കോട്ട പാതയുടെ വൈദ്യുതീകരണവും ഉണ്ടാകും.എന്നാൽ, പശ്ചിമഘട്ടവും തുരങ്കങ്ങളും നിറഞ്ഞ ഭാഗമാണെന്ന പ്രത്യേകതയും ഈ ഭാഗത്തിനുണ്ട്.സർവേ വിജയകരമായി പൂർത്തീകരിച്ചതോടെ അടുത്ത മാസം ടെൻഡർ നടപടികൾ പൂർത്തിയാക്കും. വൈദ്യുതീകരണ ജോലികൾ ആരംഭിക്കുന്നതിനു മുൻപു തന്നെ പുനലൂരിൽ എഡിഇഇ ഓഫിസിനു പുറമേ മൂന്ന് തരത്തിലുള്ള ക്വാർട്ടേഴ്സുകളുടെ നിർമാണവും നടത്തും. പുനലൂർ റെയിൽവേ പൊതുമരാമത്ത് ഓഫിസിനു സമീപത്താണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.
3000 മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി
വൈദ്യുതീകരണത്തിന് മുന്നോടിയായി മൂവായിരത്തിലേറെ മരങ്ങൾ മുറിച്ചുമാറ്റും. മരംമുറിക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. പോയ വർഷങ്ങളിൽ കാറ്റിലും മഴയിലും പെട്ട് നിരവധി മരങ്ങൾ റെയിൽവേ ട്രാക്കിലേക്ക് ഒടിഞ്ഞും കടപുഴകിയും വീഴുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി കമ്മിഷൻ ചെയ്തു കഴിഞ്ഞാൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് വൻ ദുരന്തത്തിലേക്ക് നയിക്കും. അതിനാലാണ് വീഴാൻ വിദൂര സാധ്യതയുള്ള മരങ്ങൾ പോലും മുറിച്ചുമാറ്റുന്നത്.