മർദനം: സ്ത്രീയുടെ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ
Mail This Article
പുത്തൂർ ∙ ഭർത്താവ് ഗുരുതരമായി മർദിച്ചു പരുക്കേൽപിച്ച സ്ത്രീയുടെ പരാതിയിൽ നടപടി സ്വീകരിക്കാതെ ഒത്തുതീർപ്പിനു ശ്രമിച്ച എസ്ഐക്കു സസ്പെൻഷൻ. പുത്തൂർ എസ്ഐ ആർ.രതീഷ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്പി ഹരിശങ്കറിന്റെ റിപ്പോർട്ടിൻമേലാണ് നടപടി. ഭർത്താവിന്റെ നിരന്തരമായ ശാരീരിക ഉപദ്രവത്തിൽ സഹികെട്ടു ഭാര്യ പുത്തൂർ പൊലീസിനു നൽകിയ പരാതിയിലാണ് എസ്ഐ ഒത്തുതീർപ്പു ശ്രമം നടത്തിയത്.
പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും കേസിൽ കാര്യമായ വകുപ്പുകൾ ചുമത്താതെ എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും മേൽഉദ്യോഗസ്ഥർ കണ്ടെത്തി പ്രതിക്കു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എസ്ഐയുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നു വകുപ്പുതല നടപടിക്ക് എസ്പി ശുപാർശ ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.