ADVERTISEMENT

ചവറ ∙ വീട്ടിൽക്കയറി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പന്മന ചിറ്റൂർ കലാലയത്തിൽ മാടൻ കുഞ്ഞുമോൻ എന്നു വിളിക്കുന്ന ശ്രീകുമാർ (35) ആണ് അറസ്റ്റിലായത്. പന്മന വടുതല പാവൂർ പടിഞ്ഞാറ്റതിൽ വിനോദി (30)നെയും  അമ്മ അംബിക(56)യെയും ആക്രമിച്ച കേസിലാണ് ഒളിവിലായിരുന്ന ഇയാൾ അറസ്റ്റിലായത്.  വടുതലയിൽ കഴിഞ്ഞ വർഷം ഓണാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ശ്രീകുമാറിന്റെ സംഘത്തെ വിനോദ്  തടഞ്ഞതിന്റെ പ്രതികാരമായാണു ആക്രമണം നടത്തിയത്. 

കമ്പിവടികളും വാളുകളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനോദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.  ഓടിയെത്തി തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു. സംഭവത്തിൽ പ്രതികളായ സജീവ്, രമേശ്, കൊടി രതീഷ്, പഞ്ചായത്ത് അജി, വിഷ്ണു, അപ്പുണ്ണി എന്ന് വിളിക്കുന്ന അഖിൽ എന്നിവർ ഒളിവിലായിരുന്നു. പൊന്മന അഖിൽ ഭവനത്തിൽ അഖിലിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കെഎംഎംഎല്ലിനു സമീപം കാടുമൂടിയ സ്ഥലത്തു നിന്നു ശനിയാഴ്ച രാത്രി ചവറ ഐഎസ്എച്ച്ഒ എ.നിസാമുദ്ദീൻ, എസ്ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ അനു, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പന്മന കന്നിട്ട കടവിലെ ഷിലുവിനെ തലയിൽ കല്ല് കൊണ്ടിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കോൺഗ്രസ് നേതാവ് പൊന്മന പ്രശാന്തിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലും പ്രതിയാണു ശ്രീകുമാർ. ഒളിവിലുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായി ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com