ADVERTISEMENT

കൊല്ലം ∙ എതെങ്കിലും കടയിൽ പോയാൽപോലും തനിക്കു വേണ്ടതു ചോദിച്ചുവാങ്ങുമെന്നു തോന്നുന്നില്ല തെന്നല. കോൺഗ്രസിനോടും ഇതേ സമീപനമായിരുന്നു. പലപ്പോഴും സ്വയം പിൻമാറി, മറ്റു പലർക്കുവേണ്ടിയും പലവട്ടം. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനമാകാതെ വന്നപ്പോഴൊക്കെയും അവസാനം ആ പേരു വന്നു– തെന്നല ബാലകൃഷ്ണപിള്ള. അങ്ങനെ കോൺഗ്രസിനു ജീവിതം നൽകി പാർട്ടിയുടെ ഉത്തമനേതാവായി മാറിയ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ഇന്നു നവതി.  പിറന്നാളിന്റെ സ്നേഹാശംസകളിലും പതിവുചിരിയുണ്ട്, ആരെയും നോവിക്കാത്തൊരു ശുദ്ധഹൃദയത്തിനു പിറന്നാൾ മധുരം. കുംഭമാസത്തിലെ പൂരാടമാണു നക്ഷത്രം. 

ശൂരനാട് തെന്നല വീട്ടിൽ എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും പുത്രനായി 1931 മാർച്ച് 11നു ജനിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതു ശൂരനാട് വാർഡ് കമ്മിറ്റിയംഗമായിട്ടാണ്. പിന്നെ ഓരോ ഘടകങ്ങളിലേക്കും പടിപടിയായി കയറ്റം.  1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടിസ്ഥാനങ്ങളിലെത്തിയത്. അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967,80,87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1991ലും 1992ലും 2000ലും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

അഴിയാക്കുരുക്കുകളിൽപ്പെട്ടു പാർട്ടി ശ്വാസംമുട്ടിയപ്പോൾ, തെന്നല ജീവശ്വാസമായി വന്നു. ’89ൽ തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, ’92ൽ ഗ്രൂപ്പുകൾ കൊമ്പുകോർത്തപ്പോൾ, ’96ൽ തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിൽ പൊട്ടിത്തെറിക്കു വഴിവച്ചപ്പോൾ,ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുണാകരൻ പരാജയപ്പെട്ടപ്പോൾ...തുടങ്ങിയ പല ഘട്ടങ്ങളിലും മുറിവുണക്കാൻ തെന്നലമരുന്നെത്തി.

തന്നെ ഏൽപിച്ച എല്ലാ ചുമതലകളും മറ്റാരെക്കാളും കർത്തവ്യബോധത്തോടെയും ഉഷാറായും നിർവഹിച്ചു. ഗ്രൂപ്പുകൾക്ക് അതീതനെന്ന പ്രതിച്ഛായ അദ്ദേഹത്തെ കൂടുതൽ ഉത്തരവാദിത്തങ്ങളിലെത്തിച്ചു. രണ്ടുവട്ടം രാജ്യസഭയിലേക്കു നറുക്കു വീണതും അദ്ദേഹം പ്രത്യേകിച്ച് ഒരു പ്രയത്നവും അതിനു വേണ്ടി നടത്തിയിട്ടായിരുന്നില്ല. 2001ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിളക്കമാർന്ന വിജയം നേടിക്കൊടുത്ത ശേഷം കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നു പുറന്തള്ളപ്പെട്ടു. 

ആരോടും പരാതിയില്ലാതെ ഒഴിഞ്ഞുകൊടുത്ത അദ്ദേഹം പിന്നീട് 2004 ൽ അതേ പദവിയിൽ തിരിച്ചുവരുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻതോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിലാണ്. 2003–ൽ രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്തു ഗ്രൂപ്പ്‌ പോരു പിളർപ്പിലേക്കെത്തുമെന്നു വന്നപ്പോഴും തെന്നലയെ സ്‌ഥാനാർഥിയാക്കി വിജയിപ്പിച്ചു. വിവാദത്തിൽ നിന്നെല്ലാം അകലം പാലിച്ചുനിൽക്കുമ്പോഴും പാർട്ടിയോട് എന്നും അടുത്തുനിന്ന ജീവിതത്തിന് ഒട്ടേറെ ആരാധകരുണ്ട്. വ്യക്തിപരമായ നഷ്ടങ്ങളൊന്നും അദ്ദേഹം ഉള്ളിലേക്കെടുത്തില്ല, ഉള്ളുതുറന്നു ചിരിച്ചിട്ടേയുള്ളൂ;  അപ്പോഴും, ഇപ്പോഴും....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com