വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയുടെ മാല കവർന്നു
Mail This Article
കുണ്ടറ ∙ വീടിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ മയക്കിക്കിടത്തിയ ശേഷം ആഭരണങ്ങൾ കവർന്നു. മാല പൊട്ടിച്ചെടുക്കുന്നതിനിടെ കഴുത്തിനു സാരമായി പരുക്കേറ്റ എൺപതുകാരി 17 തുന്നൽക്കെട്ടുകളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഴിയം തെക്ക് തടത്തിൽ പുത്തൻ വീട്ടിൽ ഓമനയുടെ മാലയും കമ്മലുകളുമാണ് ശനിയാഴ്ച രാത്രി മോഷ്ടാക്കൾ കവർന്നത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 36 വർഷമായി ഓമന ഒറ്റയ്ക്കാണു താമസം. ശനിയാഴ്ച രാത്രി 9 മണിയോടെ ഉറങ്ങാൻ കിടന്നു.
രാത്രി 11 മണിയോടെ ഉണർന്നെങ്കിലും വീണ്ടും ഉറങ്ങി. പിന്നീട് രാവിലെ ഏഴിനാണ് ഉണർന്നത്. അപ്പോൾ കഴുത്തിന് അസഹനീയമായ വേദന തോന്നി. നോക്കുമ്പോൾ രക്തം ഒഴുകുന്നതു കണ്ടു. പിന്നീട് പരിശോധിച്ചപ്പോഴാണ് മാലയും കമ്മലും മോഷണം പോയ വിവരം അറിയുന്നത്. മാല പൊട്ടിച്ചെടുക്കുമ്പോൾ കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിട്ടും ഇവർ അറിഞ്ഞില്ല. ഇതോടെയാണു മോഷ്ടാക്കൾ ഓമനയെ മയക്കിക്കിടത്തിയ ശേഷം പൊട്ടിച്ചെടുത്തതാകാമെന്ന സംശയം ബലപ്പെട്ടത്. ഓമന ചന്ദനത്തോപ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.