18 കുടുംബങ്ങളുടെ ആധിയകറ്റിയ കൊച്ചി– തിരുവനന്തപുരം യാത്ര
Mail This Article
പത്തനാപുരം∙ ഡോ.നിഷയും സഹായികളും കൊച്ചിയിൽ നിന്നു തിരുവനന്തപുരം വരെ എത്തിയപ്പോൾ 18 കുടുംബങ്ങളുടെ കണ്ണീരിനാണ് ശമനമുണ്ടായത്. ദിവസങ്ങളായി മരുന്നില്ലാതെ വലഞ്ഞ കാൻസർ രോഗികൾക്കും വൃക്ക, ഹൃദയം മാറ്റി വയ്ക്കൽ, കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്കു വിധേയരായവർക്കുമാണു മരുന്ന് എത്തിച്ചത്. പത്തനാപുരം സ്വദേശികളായ 2 രോഗികൾക്ക് മരുന്ന് വേണമെന്ന ആവശ്യമാണ് ഒരു പറ്റം യുവാക്കളുടെയും ഡോ.നിഷയുടെയും ഇടപെടലിലേക്കു നയിച്ചത്.
ഇടത്തറ സ്വദേശി അനസും സുഹൃത്തുക്കളും പത്തനാപുരത്തെ രോഗികൾക്ക് മരുന്ന് എത്തിക്കാൻ പല വഴികളും തിരഞ്ഞു. കൊച്ചിയിലെ വിവിധ മരുന്നു ഡിപ്പോകളിൽ നിന്നു ശേഖരിച്ചു വേണം എത്തിക്കാൻ. മറ്റാർക്കെങ്കിലും ഈ സഹായം ആവശ്യമുണ്ടാകുമെന്നു കരുതി സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകി. ഇങ്ങനെ ബന്ധപ്പെട്ടവരാണ് കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള 18 പേർ.
പല മരുന്നുകൾ കൊണ്ടുവരുന്നതിലെ പ്രയാസമാണ് ഡോ.നിഷയെ ബന്ധപ്പെടാൻ കാരണം. അതിജീവനം ഫൗണ്ടേഷനും പിന്തുണയുമായി എത്തി. കാര്യം ബോധ്യമായപ്പോൾ പൊലീസും ഒപ്പം കൂടി. കാറിൽ കൊച്ചിയിലെത്തിയ നിഷ മരുന്നു ശേഖരിച്ച് 18 പേരുടെയും കൈവശം എത്തിച്ചു. ഒറ്റയ്ക്കു വാഹനം ഓടിച്ചു വരുന്നതിലെ ബുദ്ധിമുട്ട് മനസ്സിലാക്കി എന്തു സഹായത്തിനും വിളിച്ചോളാൻ ആവശ്യപ്പെട്ട പൊലീസിനും ഒപ്പം നിന്ന സുഹൃദ്സംഘത്തിനും നന്ദി പറയുകയാണ് നിഷ.