വിടില്ല പൊലീസ്, ഡ്രോൺ വന്നു; പട്ടണത്തിലേക്ക് വാഹനങ്ങൾക്കു വിലക്ക്
Mail This Article
പുനലൂർ ∙ പട്ടണത്തിലേക്ക് വാഹനങ്ങൾ കടക്കുന്നതിന് പൊലീസ് കർശനമായ വിലക്ക് ഏർപ്പെടുത്തി. പട്ടണത്തിലും 5 കിലോമീറ്റർ ചുറ്റളവിലും ആകാശ നിരീക്ഷണത്തിന് പൊലീസിന് ഡ്രോൺ സംവിധാനം ലഭിച്ചു. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ നിരീക്ഷണം ഉണ്ടാകും. ഡ്രോൺ പിന്നീട് പത്തനാപുരം സ്റ്റേഷന് നൽകും.
കഴിഞ്ഞ ദിവസം പട്ടണത്തിൽ അമിതമായി വാഹനങ്ങൾ എത്തുകയും കച്ചേരി റോഡിലും ശ്രീരാമ രാമവർമപുരം മാർക്കറ്റ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും വലിയ ആൾക്കൂട്ടം രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.ഇന്നലെ കർശനമായ വാഹന പരിശോധനയാണ് നടന്നത്. ടിബി ജംക് ഷനിലും കെഎസ്ആർടിസി ജംക് ഷനിലും ബാരിക്കേഡ് തീർത്തായിരുന്നു പൊലീസ് പരിശോധന.
ഇന്നലെ കെഎസ്ആർടിസി ജംക്ഷനു സമീപം താൽക്കാലികമായി പ്രത്യേക പന്തൽ നിർമിച്ചു. വെള്ളവും ഭക്ഷണവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പ്ലാച്ചേരി വാർഡ് കൗൺസിലർ സനൽ കുമാറിന്റെ നേതൃത്വത്തിൽ ചങ്ങലമുക്ക് യുവജന കൂട്ടായ്മയുമായി ചേർന്ന് ലോക്ഡൗൺ തുടങ്ങിയ അന്നു മുതൽ മുതൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും റവന്യൂ വകുപ്പ് അധികൃതർക്കും സന്നദ്ധ സേന അംഗങ്ങൾക്കും സൗജന്യമായി ശുദ്ധജലം നൽകുന്നുണ്ട്.