ആംബുലൻസ് ലഭിച്ചില്ല; കോവിഡ് രോഗിയുടെ മകന് ഡിഗ്രി പരീക്ഷ എഴുതാനായില്ല
Mail This Article
കൊല്ലം ∙ പിതാവിനു കോവിഡ്-19 സ്ഥിരീകരിച്ചതോടെ വീട്ടിൽ ക്വാറന്റീനിലായ ബിഎസ്‌സി വിദ്യാർഥിക്ക് അധികൃതരുടെ ഗുരുതരമായ വീഴ്ച മൂലം പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതാൻ എല്ലാ സൗകര്യവുമൊരുക്കുമെന്ന അധികൃതരുടെ ഉറപ്പു പാഴ്‌വാക്കായി. ഇതോടെ വിദ്യാർഥിക്ക് ഒരു വർഷം നഷ്ടമായി. ഐഎച്ച്ആർഡിക്കു കീഴിലുള്ള കുണ്ടറയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അവസാന സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് വിദ്യാർഥി ക്കാണ് ഇന്നലെ ആരംഭിച്ച സർവകലാശാല പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.
ബഹ്റൈനിൽ നിന്നു മടങ്ങിയെത്തിയ പിതാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു കഴിഞ്ഞ ദിവസം കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുടർന്നു വിദ്യാർഥിയും അമ്മയും സഹോദരിയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ്അധികൃതർ അറിയിച്ചതനുസരിച്ച്, പരീക്ഷയ്ക്കു പോകാൻ തയാറെടുത്ത് ഇന്നലെ കാത്തിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നു വാഹനം എത്തി കോളജിലെ പരീക്ഷാ ഹാളിലേക്കു കൊണ്ടുപോകുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ വിളിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരൻ, ബന്ധുക്കളെ ആരുടെയെങ്കിലും വാഹനമോ ടാക്സിയോ വിളിക്കാമോ എന്നാണു ചോദിച്ചതെന്നു വിദ്യാർഥി പറയുന്നു. ഈ വിദ്യാർഥി പരീക്ഷ എഴുതാൻ എത്തുന്നതിനാൽ പന്ത്രണ്ടേമുക്കാലിനു തന്നെ കോളജിലെ മറ്റു വിദ്യാർഥികൾ ഹാളുകളിൽ പ്രവേശിപ്പിച്ചിരുന്നു. പരീക്ഷ എഴുതുന്ന ഹാളിനു പുറത്തു അണുനശീകരണത്തിന് ഉൾപ്പെടെ മറ്റു സംരക്ഷാ സംവിധാനങ്ങളും ഒരുക്കി കാത്തിരുന്നെങ്കിലും വിദ്യാർഥിക്ക് എത്താനായില്ല. ഇനി ഈ മാസം 4,6,8 തീയതികളിലാണു പരീക്ഷയുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.