സൂരജിനെ രക്ഷിക്കാൻ ശ്രമിച്ച പ്രാദേശിക നേതാക്കളും സുഹൃത്തും വെട്ടിൽ
Mail This Article
അഞ്ചൽ ∙ ഉത്രയുടെ കൊലക്കേസിൽ അറസ്റ്റിലായ ഭർതൃപിതാവ് സുരേന്ദ്രൻ, മകനെ രക്ഷിക്കാൻ അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്യുന്നതിനു മുൻപാണ് ഇയാൾ മകനു വേണ്ടി ഇടപെട്ടത്. അഞ്ചൽ പൊലീസിൽനിന്ന് അന്വേഷണം, മാനസിക പീഡനം എന്നിവ ഉണ്ടാകരുതെന്ന ആവശ്യമാണ് നേതാക്കൾക്ക് മുൻപിൽ ഉന്നയിച്ചത്.
സുരേന്ദ്രന് ഒപ്പം വിദേശത്ത് 9 വർഷം ജോലി ചെയ്ത ആർച്ചൽ സ്വദേശിയായ സുഹൃത്ത് വഴിയാണു നേതാക്കളെ സമീപിച്ചത്. പ്രശ്നത്തിൽ ഇടപെടാമെന്ന് ആദ്യം സമ്മതിച്ച നേതാക്കൾ കേസിന്റെ ഗൗരവം ബോധ്യമായതോടെ പിന്മാറുകയായിരുന്നു. സൂരജിന്റെ കൊടും ക്രൂരതയുടെ ചുരുൾ വളരെ പെട്ടെന്ന് അഴിഞ്ഞതോടെ പ്രശ്നത്തിൽ ഇടപെട്ട സുഹൃത്തും നേതാക്കളും ഞെട്ടലിലാണ്.
ഉത്രയുടെ മരണത്തിൽ സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണന്നും മരണാനന്തര കർമം കഴിയുന്നതിനു മുൻപ് ഉത്രയുടെ മാതാപിതാക്കൾ സ്വർണത്തിന്റെ കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും സുരേന്ദ്രൻ ആർച്ചലിലെ സുഹൃത്തിനെയും പ്രാദേശിക നേതാവിനെയും ധരിപ്പിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ സഹായിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. സഹതാപം അർഹിക്കുന്ന കാര്യമെന്നു തെറ്റിദ്ധരിച്ചാണ് സുഹൃത്തും പ്രാദേശിക നേതാവും ഇടപെട്ടത്.
ഇതേസമയം, മകളുടെ മരണത്തിൽ സൂരജിനു പുറമേ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ ആവർത്തിച്ചു.