കാട്ടുനായ ആക്രമണം വീണ്ടും, 2 പേരെ കടിച്ചു; മുള്ളൻപന്നിയുടെ ആക്രമണത്തിൽ കാട്ടുനായ ചത്തു
Mail This Article
തെന്മല∙ നാട്ടിലെത്തിയ കാട്ടുനായ വീണ്ടും 2 പേരെ കടിച്ചു. തെന്മല മാർക്കറ്റിന് സമീപത്തുള്ള ഹമീദ്, അനിൽ കുമാർ എന്നിവരെയാണ് വ്യാഴം രാത്രിയിൽ കാട്ടുനായ ആക്രമിച്ചത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങി നൽകി. ഇരുവരും വീടിനു സമീപത്തു നിൽക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ 5 പേർക്കാണ് കാട്ടുനായ ആക്രമണത്തിൽ പരുക്കേറ്റത്. വന്യമൃഗങ്ങൾ നാടിറങ്ങി ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായിട്ടും വനംവകുപ്പിന്റെ നയത്തിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി കാട്ടുനായകൾ തെന്മലയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട്. ഇവയെ പിടികൂടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.വന്യമൃഗങ്ങൾ നാട്ടിലെത്തുമ്പോൾ ജനങ്ങളുടെ ഭീതി അകറ്റാനുള്ള ഒരു നീക്കവും വനംവകുപ്പ് ചെയ്യാറില്ല.അനൗൺസ്മെന്റ് നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന നിർദേശവും നടപ്പിലാക്കില്ല.
മുള്ളൻപന്നിയുടെ ആക്രമണത്തിൽ കാട്ടുനായ ചത്തു
തെന്മല∙ ആളുകളെയും മൃഗങ്ങളെയും കടിച്ച് പരുക്കേൽപിച്ച കാട്ടുനായ, മുള്ളൻപന്നിയുടെ അക്രമണത്തിൽ ചത്തു.വ്യാഴാഴ്ച രാത്രി 11ന് തെന്മല ഡിപ്പോയിൽ വച്ചാണ് കാട്ടുനായയെ മുള്ളൻപന്നി അക്രമിക്കുന്നത്. വലത്തേ കണ്ണിലും കഴുത്തിലും 4 മുള്ളുകൾ തറച്ചിരുന്നു. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സിക്കാനുള്ള ശ്രമം ആരംഭിച്ചു.15 മിനിറ്റിനുള്ളിൽ കാട്ടുനായ ചത്തു. എന്നാൽ കൂട്ടമായെത്തുന്നകാട്ടുനായ്ക്കൾ തെന്മലയ്ക്ക് വീണ്ടും ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ പരാതി.