തുടക്കത്തിൽ രോഗികളില്ല, 6 മാസത്തിനിടെ പതിനായിരം കവിഞ്ഞു; ഒരു തിരിഞ്ഞുനോട്ടം...
Mail This Article
ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് 6 മാസങ്ങൾ. നിയന്ത്രണങ്ങൾ ഓരോന്നായി അഴിക്കുന്നുണ്ടെങ്കിലും പല മേഖലയും ഇപ്പോഴും പൂർണമായ പ്രവർത്തനത്തിലേക്കെത്തിയിട്ടില്ല; ചിലതാകട്ടെ ഇപ്പോഴും നിശ്ചലമായിക്കിടക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമം തുടരുമ്പോഴും കഴിഞ്ഞ 6 മാസത്തിനിടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുണ്ടായ കയറ്റിറക്കങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഒപ്പം ഓരോമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതികരണവും
കോവിഡ് വ്യാപന ഭീഷണിയെ തുടർന്നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ ഒരു രോഗി പോലും ഇല്ലായിരുന്നെങ്കിൽ ആറു മാസം തികയുമ്പോൾ രോഗികളുടെ എണ്ണം പതിനായിരത്തിലേറെ. ദിവസം തോറും കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമവും ജോലി ഭാരവും പ്രതിസന്ധിയാണ്. ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു മിക്ക മേഖലകളും പിടിച്ചു കയറാൻ ശ്രമിക്കുമ്പോൾ ആരോഗ്യ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പിടിപെട്ടു. വീട്ടിൽ പോലും പോകാൻ കഴിയാതെ 24 മണിക്കൂറും ഡ്യൂട്ടിയിലാണ് ആരോഗ്യ പ്രവർത്തകർ. ഡ്യൂട്ടി കാലം കഴിഞ്ഞാൽ ക്വാറന്റീൻ, വീണ്ടും ഡ്യൂട്ടി, ക്വാറന്റീൻ എന്ന അവസ്ഥയാണ്. ആരോഗ്യ വകുപ്പിലെ ഒട്ടേറെ പേർ ആഴ്ചയിലെ ഒരു അവധി പോലും എടുക്കാതെയാണ് ജോലി ചെയ്യുന്നത്. ഓണത്തിനു പോലും വീട്ടിൽ പോകാതെ ജോലി ചെയ്തവരാണ് അധികവും.
കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുകയാണ്. ആരോഗ്യ പ്രവർത്തകരും പോസിറ്റീവാകുന്നു. കുട്ടികളുടെ കാര്യം ശ്രദ്ധിക്കാനോ കുടുംബവുമായി അടുത്തിടപഴകാനോ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ. ആരോഗ്യപ്രവർത്തകർ നിതാന്ത ജാഗ്രതയോടെ പരിചരിക്കുന്ന രോഗികളുടെ മരണം മറക്കാനാവാത്ത നൊമ്പരമാണ്’’
ഡോ. സലിമ രമ വിൻസർ, നോഡൽ ഓഫിസർ.കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി.
സർക്കാർ ഉദ്യോഗസ്ഥർ
കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടത്തിലും ജോലിക്ക് ഒഴിവു ലഭിക്കാത്തവരാണ് സർക്കാർ ഉദ്യോഗസ്ഥർ. ഓഫിസിലും വീട്ടിലിരുന്നും ജോലി ചെയ്യേണ്ടി വന്നവരാണ് ഏറെയും. സ്ഥിരമായി ട്രെയിനിലും ബസിലും യാത്ര ചെയ്ത് ഓഫിസുകളിലെത്തിയിരുന്നവരുടെ ജീവിതം ലോക്ഡൗണോടെ മാറി മറിഞ്ഞു. യാത്രയ്ക്കായി ആദ്യം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചെങ്കിലും പിന്നീട് സാമ്പത്തികച്ചെലവ് ഏറിയതോടെ പലരും കാർ പൂളിങ് നടത്തി. തുടർന്ന് ഒരു സംഘം ആളുകൾ ചേർന്നു മിനി ബസ് ഉൾപ്പെടെയുള്ള വാടകയ്ക്കെടുത്തായി യാത്ര. മുൻപ് സീസൺ ടിക്കറ്റിന്റെ ചെലവ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ യാത്രയ്ക്കായി ചെലവാകുന്ന തുകയ്ക്കു കണക്കില്ല.
പെരുമണ്ണിൽ നിന്നു ദിവസവും മല്ലപ്പള്ളിയിലെ ഓഫിസ് വരെ ആദ്യം കാറിലാണു പോയിരുന്നത്. ഇപ്പോൾ ട്രാവലറിൽ. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല ആരോഗ്യസ്ഥിതിയും മോശമാകുമെന്നതാണു പ്രശ്നം. രാവിലെ 7.30 മണിക്കു വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുമ്പോൾ രാത്രി 8 മണിയാകും. പിന്നെ ഒന്നിനും സമയമില്ല. ട്രെയിൻ സാധാരണ പോലെ ഓടിത്തുടങ്ങിയാലേ യാത്രാ പ്രശ്നം തീരുകയുള്ളൂ.
യു.അല്ലി, പെരുമൺ സ്വദേശിനിഇൻസ്പെക്ടർ ലീഗൽ മെട്രോളജി
ഓട്ടോ– ടാക്സി മേഖല
ലോക്ഡൗണിന് ഇളവുകൾ ഉണ്ടായിട്ടും നിയന്ത്രണങ്ങൾ തുടർന്നവയിലൊന്നാണ് ഓട്ടോ - ടാക്സി മേഖല. ഓട്ടോയിലും ടാക്സിയിലുമൊക്കെ യാത്ര ചെയ്യാവുന്നവരുടെ എണ്ണം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇപ്പോഴും നിലവിലുണ്ട്. സാമൂഹിക അകലവും ഡ്രൈവർ ക്യാബിൻ വേർതിരിക്കലുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കിയത് ഓട്ടോക്കാരെയാണ്. ക്യാബിൻ തിരിക്കാൻ മുടക്കിയ തുകയ്ക്കു പോലും അക്കാലത്ത് ഓട്ടം കിട്ടിയിരുന്നില്ല. ടൂറിസ്റ്റുകളില്ലാത്തതും കല്യാണം ഉൾപ്പെടെ ആഘോഷ - ആർഭാട രഹിതമായതും ടാക്സികളെയും വലച്ചു.
തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ക്ഷേമനിധി ബോർഡ് അംഗത്വമുള്ളവർക്ക് തവണകളായി 3000 രൂപ ലഭിച്ചു. ഇതുവരെ അംഗമല്ലാത്തവർക്ക് ഒരു മാസത്തെ വിഹിതം അടച്ച് അംഗമാകാനും അവസരം നൽകി. സംഘടനകളും പരിമിതികൾക്കുള്ളിൽ നിന്നു സഹായിക്കുന്നുണ്ട്. എന്നാൽ കോവിഡ് കാരണം ജീവിതം വഴിമുട്ടിയ തൊഴിലാളികൾക്ക് കൂടുതൽ സഹായം ലഭ്യമാക്കണം
ബി. ശങ്കർ, ജനറൽ സെക്രട്ടറി, കൊല്ലം ജില്ലാ മോട്ടർ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ.
കാർഷിക മേഖല
കാർഷിക മേഖലയിൽ ലോക്ഡൗൺ കാര്യമായ ഇടിവ് ഉണ്ടാക്കിയില്ലെന്ന് വിലയിരുത്തൽ. മറിച്ച് പല മേഖലകളിലും കൃഷി കാര്യമായി വർധിക്കുകയും ചെയ്തു. ലോക്ഡൗൺ സമയത്ത് ജനം കൂടുതലും വീടുകളിലേക്ക് ഒതുങ്ങിയതോടെ അടുക്കളത്തോട്ടം ഉൾപ്പെടെയുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടവർ ഒട്ടേറെയാണ്. ഇതു വൻവിജയമായി. ലോക്ഡൗൺ സമയത്തു മാത്രം ജില്ലയിൽ 1190ഹെക്ടർ തരിശു ഭൂമിയിൽ വിവിധ ഇനം കൃഷികൾ തുടങ്ങി. തരിശല്ലാത്ത 4004 ഹെക്ടർ ഭൂമിയിലും കൃഷി തുടങ്ങിക്കഴിഞ്ഞു. എന്നാൽ തോട്ടം മേഖലയെ ലോക്ഡൗൺ കടുത്ത പ്രതിസന്ധിയിലാക്കി. റബർ ടാപ്പിങ് മുടങ്ങിയതും ടാപ്പ് ചെയ്ത സ്ഥലങ്ങളിൽ പാൽ വിൽക്കാൻ കഴിയാതെ വന്നതും കനത്ത തിരിച്ചടിയായി.
ലോക്ഡൗൺ സമയത്താണ് കൃഷിയിൽ പൂർണമായും ശ്രദ്ധിക്കാമെന്നു മനസ്സിലായത്. കൃഷി തന്നെ പ്രധാന വരുമാന മാർഗമാക്കാൻ തീരുമാനിച്ചതും ഈ കാലയളവിൽ തന്നെ. ഇപ്പോൾ 7 ഏക്കറിൽ സമ്മിശ്ര കൃഷി നടത്തുന്നുണ്ട്. കൃഷിക്ക് ലോക്ഡൗൺ ദോഷമുണ്ടാക്കിയില്ല എന്നാണ് അഭിപ്രായം. ’
ഇ.എൽ. ബൈജു നിലമേൽ. സമ്മിശ്ര കർഷകൻ
കലാകാരൻമാർ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവ സീസൺ ലോക്ഡൗൺ കവർന്നതോടെ ദുരിതത്തിലായത് ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയും കലാകാരൻമാരുമാണ്. പാട്ടും നൃത്തവും നാടകങ്ങളും അരങ്ങിലെത്തിക്കാൻ ഉറക്കമില്ലാതെ പണിയെടുത്തവർ മാസങ്ങളായി ദുരിതത്തിലാണ്. മറ്റ് പണികൾക്ക് പോകാൻ കഴിയാത്തതിനാൽ കലാകാരൻമാരുടെ കുടുംബങ്ങൾ പട്ടിണിയിലായി. വായ്പയെടുത്താണ് ഉത്സവ സീസണിനു വേണ്ടി സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാക്കിയത്. എന്നാൽ ഇപ്പോൾ തിരിച്ചടവ് പോലും മുടങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ സഹായിക്കാൻ ഇറങ്ങിയെങ്കിലും അർഹിക്കുന്ന പരിഗണന അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് പരാതി.
മറ്റെല്ലാ മേഖലകളും പുതിയ രീതിയിലേക്ക് മാറിയെങ്കിലും കലാകാരൻമാർ മാത്രമാണ് യാതൊരു അവസരങ്ങളുമില്ലാതെ ദുരിതത്തിലായത്. ഉത്സവ സീസൺ പൂർണമായും നഷ്ടമായതോടെ ജീവിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായി. സർക്കാർ സഹായങ്ങളൊന്നും തന്നെ ഉണ്ടായില്ല.
ബിജു ആദി, ആദി നാട്ടറിവ് പഠനകേന്ദ്രം ശാസ്താംകോട്ട
മത്സ്യബന്ധന മേഖല
കോവിഡ് നിയന്ത്രണങ്ങൾക്കു പിന്നാലെ ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യബന്ധന മേഖല 6 മാസത്തിലധികമായി നേരിട്ടു കൊണ്ടിരുന്നത് കടുത്ത പ്രതിസന്ധിയാണ്. ജൂൺ 1 മുതൽ ആരംഭിച്ച നിരോധനം ഓഗസ്റ്റ് 13 വരെ നീണ്ടു. മത്സ്യത്തൊഴിലാളി മേഖലയിൽ കോവിഡ് വ്യാപനമുണ്ടായതും പ്രതിസന്ധി വർധിക്കാൻ ഇടയാക്കി. വിപണനത്തിന് ഉൾപ്പെടെ ഇപ്പോഴും നിയന്ത്രണമുള്ളതിനാൽ പ്രതിസന്ധി തുടരുകയാണ്.
50 ശതമാനം തൊഴിലാളികളും അന്യസംസ്ഥാനത്ത് നിന്നുള്ളവരായതിനാൽ ലോക്ഡൗണിന്റെ തുടക്കം മുതൽ പകുതിയിലേറെ ബോട്ടുകൾക്കും കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അതിന് പിന്നാലെയാണ് ട്രോളിങ് നിരോധനം വരുന്നത്. തമിഴ്നാട്ടിൽ ഓഗസ്റ്റ് 1 മുതൽ ബോട്ടുകൾ കടലിൽ പോകാൻ തുടങ്ങിയത് നമുക്ക് കിട്ടേണ്ട മത്സ്യസമ്പത്തിനെയും ബാധിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മത്സ്യവിപണനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളെ വലിയ നഷ്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.’’
പീറ്റർ മത്യാസ്, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
വ്യാപാര മേഖല
ലോക്ഡൗൺ വ്യാപാരമേഖലയെ കൊണ്ടെത്തിച്ചത് കടുത്ത നഷ്ടത്തിൽ. ലോക്ഡൗണിനു ശേഷവും നിയന്ത്രണങ്ങളോടെ മാത്രമായിരുന്നു സംസ്ഥാനത്ത് കച്ചവടം നടന്നത്. ചില പ്രദേശങ്ങൾ ആഴ്ചകളോളം അടഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് നശിക്കുന്നതിനും ഇടയാക്കി. കടകൾ പ്രവർത്തിക്കേണ്ട സമയത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓണസീസണിലും വിപണി കരകയറിയില്ല.
ഒന്നരമാസം കടകൾ അടഞ്ഞുകിടന്നതിനു ശേഷവും കണ്ടെയ്ൻമെന്റ്, ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങളുടെ പേരിൽ ആഴ്ചകളോളം കടകൾ അടച്ചിടേണ്ടി വന്നു. ഓണത്തിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കടകൾ അടയ്ക്കേണ്ട സമയം 9 ആക്കി ഉയർത്തിയത്. കോവിഡ്, സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചതിനാൽ അവശ്യസാധനങ്ങൾ ഒഴിച്ചുള്ളതൊന്നും വാങ്ങാൻ ആളുകളില്ല എന്നതാണ് സ്ഥിതി.’’
എസ്.ദേവരാജൻ, ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വിദ്യാഭ്യാസ മേഖല
ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തതിന്റെ പേരിൽ നടന്ന വിദ്യാർഥികളുടെ ആത്മഹത്യകൾ ഉൾപ്പെടെ ലോക്ഡൗൺ കാലത്ത് ഏറ്റവുമധികം ചോദ്യങ്ങൾ നേരിടേണ്ടി വന്നത് വിദ്യാഭ്യാസ മേഖലയ്ക്കായിരുന്നു. ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയി എന്ന് അവകാശപ്പെടുമ്പോഴും പരിധിക്ക് പുറത്ത് നിൽക്കുന്ന കുട്ടികൾ ഇപ്പോഴും ഒട്ടേറെ. സ്പെഷൽ കുട്ടികളുടെ പ്രശ്നങ്ങൾ എത്രത്തോളം പരിഹരിക്കപ്പെടുന്നുണ്ട് എന്ന ചോദ്യവും ബാക്കി.
കടുത്ത ആശങ്കകളോടെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. പ്രശ്നങ്ങൾ ഭൂരിഭാഗവും ഇപ്പോൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ കുട്ടികൾക്ക് കോളജ് ഇടപെട്ട് മൊബൈൽ ഫോൺ വാങ്ങി നൽകി. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് റീചാർജ് ചെയ്തും നൽകുന്നുണ്ട്. എന്നാലും എല്ലാവരും ക്ലാസിലെത്തിയോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. പഠനം നടക്കുന്നുണ്ടെങ്കിലും ആശയവിനിമയം കുറഞ്ഞത് വിദ്യാർഥികളെ ബാധിച്ചിട്ടുണ്ട്.
എൻ.ശ്രീജ, എസ്എൻ കോളജ് കൊല്ലം
കുഞ്ഞുങ്ങളെ നേരിട്ട് കാണാതെ പഠിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നവരെ ഇതുവരെ കണ്ടിട്ടില്ല. വാട്സാപ് ഗ്രൂപ്പ് വഴിയാണ് പഠനം. ഫസ്റ്റ് ബെൽ ക്ലാസുകൾ അതിൽ ഇട്ടു കൊടുക്കും. ഒപ്പം മറ്റ് പ്രവർത്തനങ്ങളും. ചെറിയ ക്ലാസിൽ എല്ലാ കുട്ടികൾക്കും വേണ്ടത് ഒരേ ശ്രദ്ധയല്ല എന്നതാണ് പ്രധാന വെല്ലുവിളി.
ജീന ബേബി, വാഴപ്പള്ളി, എൽപിഎസ്
ടൂറിസം മേഖല
കോവിഡ് നിയന്ത്രണങ്ങൾ ആളുകളെ വീടുകളിലേക്ക് ചുരുക്കിയപ്പോൾ ടൂറിസം മേഖലയ്ക്കുണ്ടായത് കോടികളുടെ നഷ്ടം. വിദേശികളുടെ വരവ് പൂർണമായി നിലച്ചതും മധ്യവേനലവധിക്കാലത്ത് ആഭ്യന്തര ടൂറിസം ഇല്ലാതായതും തൊഴിലാളികളെ എത്തിച്ചത് വൻ പ്രതിസന്ധിയിൽ. ഹൗസ് ബോട്ടുകളിൽ ജോലി ചെയ്തിരുന്നവർ പലരും മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു.
ഫെബ്രുവരി പകുതിയോടെ ഹൗസ്ബോട്ടുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രീ ബുക്കിങ് നടത്തിയിരുന്നതെല്ലാം റദ്ദാക്കപ്പെട്ടു. ഒക്ടോബർ ആദ്യ വാരത്തോടെ പ്രവർത്തനം ആരംഭിച്ചാലും ആഭ്യന്തര ടൂറിസ്റ്റുകളിൽ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ. അതും നിയന്ത്രണങ്ങൾ പാലിച്ച് എത്രത്തോളം മുന്നോട്ടു പോകുമെന്നറിയില്ല.
അജയ് കുമാർ, ബോട്ട് ഉടമ
കശുവണ്ടി
കശുവണ്ടി വ്യവസായ മേഖല കൂടുതൽ പ്രതിസന്ധികൾ നേരിട്ട കാലയളവായിരുന്നു ലോക്ഡൗൺ. വിദേശത്തു നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും ആഭ്യന്തര വിപണിയിലെ സംഭരണത്തിനും വിപണനത്തിനും വരെ തടസ്സം നേരിട്ടു. ഫാക്ടറികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സംസ്കരിച്ച കശുവണ്ടി പരിപ്പ് കയറ്റുമതി ചെയ്യാനായില്ല. ആഘോഷങ്ങൾ ഇല്ലാതായതും വിനോദ സഞ്ചാരികൾ വരാതായതും ആഭ്യന്തര വിപണനത്തിലും പ്രതിസന്ധി സൃഷ്ടിച്ചു.
തോട്ടണ്ടി സംഭരണം വെല്ലുവിളിയായിരുന്നു. എങ്കിലും കോർപറേഷനും കാപ്പെക്സും 40 കോടി ചെലവിട്ടു 4000 മെട്രിക് ടൺ തോട്ടണ്ടി പ്രാദേശികമായി സംഭരിച്ചു. ഇതോടെ ഫാക്ടറികളുടെ പ്രവർത്തനം തുടർച്ചയായി നടത്താനായി. ഓണത്തിന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും നൽകാനായി
എസ്.ജയമോഹൻ, ചെയർമാൻ, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ.
തിയറ്ററുകൾ
എന്നു തുറക്കുമെന്ന് ഇപ്പോഴും പറയാനാകാത്ത മേഖലകളിലൊന്ന്. ഒരു പക്ഷേ, ഏറ്റവും ഒടുവിൽ തുറക്കുന്നതും തിയറ്ററുകളായിരിക്കുമെന്ന വിലയിരുത്തലിലാണു സിനിമാ മേഖല. തിയറ്ററുകൾ അടച്ചിട്ടാലും ചെലവുകൾക്കു കുറവില്ല. ഇടത്തരം തിയറ്ററുകൾക്ക് ഇപ്പോഴും ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ബില്ലും അടക്കം 2 ലക്ഷത്തിലേറെ ചെലവുണ്ട്.
തിയറ്റർ പ്രവർത്തിക്കുന്നില്ലെങ്കിലും എന്നും ഇവിടെ വരും. സീറ്റുകൾ അടക്കം എല്ലാം വൃത്തിയായി സൂക്ഷിക്കണം. പ്രൊജക്ടർ, ശബ്ദസംവിധാനങ്ങൾ, ജനറേറ്റർ എന്നിവ ഇടയ്ക്കിടെ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കണം.
കെ.ഗോപാലകൃഷ്ണൻ, മാനേജർ, ധന്യ– രമ്യ തിയറ്റർ, കൊല്ലം
പൊലീസ്
ആറു മാസം കൊണ്ടു പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം വന്ന വിഭാഗമാണു പൊലീസ്. നിയമപാലനത്തിനൊപ്പം ലോക്ഡൗൺ ലംഘനം നിയന്ത്രിക്കുന്നതു മുതൽ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ പൊലീസ് ഫലപ്രദമായി ഇടപെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിമിനൽകേസുകളുടെ എണ്ണം കുത്തനെ താഴ്ന്നു. ഇളവുകൾ വന്നെങ്കിലും പൊലീസ് സ്റ്റേഷനിലേക്കുള്ള പരാതിക്കാരുടെ വരവു കുറഞ്ഞു. പരാതികൾ ബോക്സിൽ നിക്ഷേപിച്ച ശേഷം പലരും മടങ്ങും. ഇത്തരം പരാതികളും കൃത്യമായി കൈകാര്യം ചെയ്യാൻ പൊലീസിനായി. കോടതി ഡ്യൂട്ടി ഉൾപ്പെടെയുള്ളവയും കുറഞ്ഞപ്പോൾ ലോക്ഡൗൺ ലംഘനം, കണ്ടെയ്ൻമെന്റ് സോൺ ഡ്യൂട്ടികൾ എന്നിവ ഉൾപ്പെടെയുള്ളവ വർധിച്ചു.
വളരെ ശ്രദ്ധാപൂർവം കർത്തവ്യങ്ങൾ നിർവഹിക്കേണ്ട കാലഘട്ടത്തിലൂടെയാണു പൊലീസ് കടന്നു പോയതും ഇപ്പോൾ കടന്നു പോകുന്നതും. മുൻപു പരിചിതമല്ലായിരുന്ന പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നു. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ േകസുകൾ കുറവായിരുന്നെങ്കിൽ ഇപ്പോൾ സാധാരണ പോലെ തന്നെ കേസുകളും അന്വേഷണങ്ങളുമുണ്ട്. സത്യത്തിൽ ഇരട്ടി ഉത്തരവാദിത്തവും ഭാരവുമാണു പൊലീസ് വഹിക്കുന്നത്.
ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ
റെയിൽവേ
ആറു മാസത്തിനുള്ളിൽ ഇത്രയേറെ വരുമാന നഷ്ടമുണ്ടായ മറ്റൊരു പൊതുസംവിധാനമുണ്ടാകില്ല. കൊല്ലം കൂടി അടങ്ങുന്ന തിരുവനന്തപുരം ഡിവിഷന്റെ വരുമാനത്തിൽ മാത്രം 84 ശതമാനം കുറവാണുണ്ടായത്. എന്നാൽ, പ്രതിദിന ചെലവുകളിൽ കാര്യമായ കുറവുമില്ല. പ്രതിദിനം 125ലേറെ സർവീസുകൾ കടന്നു പോയിരുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴുള്ളത് 8 സർവീസുകൾ മാത്രം. ഈ നഷ്ടം നികത്താനും വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളിലേക്കാണു റെയിൽവേ കടക്കുന്നത്. ഇതിന്റെ ഭാഗമായി ചില പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ശ്രേണിയിലേക്ക് ഉയർത്തിക്കഴിഞ്ഞു. ഇതിനൊപ്പം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനു നൽകാനുള്ള നീക്കവും സജീവം
ലോക്ഡൗണിന്റെ പേരിൽ റെയിൽവേയിൽ സ്വകാര്യവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു കഴിഞ്ഞാൽ എല്ലാം പഴയതു പോലെ സജീവമാകുമെന്നു റെയിൽവേ തിരിച്ചറിയുന്നില്ല. ഇത്തരം നീക്കങ്ങളുടെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നതു സാധാരണക്കാരായ യാത്രക്കാരാണ്.
ജെ.ലിയോൺസ്, സെക്രട്ടറി ഫ്രണ്ട്സ് ഓൺ റെയിൽസ്