സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ
Mail This Article
പുനലൂർ ∙ ചെമ്മന്തൂരിൽ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ പണികൾ പുരോഗമിക്കുന്നു. സ്റ്റേഡിയം നിർമാണം ഒന്നര മാസം മുടങ്ങിയിരുന്നു.പുനലൂർ നഗരസഭയാണ് സ്റ്റേഡിയം വികസന പദ്ധതിക്ക് രൂപം നൽകിയത്. ഇൻഡോർ സ്റ്റേഡിയം അധികം വൈകാതെ നാടിന് സമർപ്പിക്കും. മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചരക്കോടി രൂപവിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്.
ഡിസൈനും നിർമാണ മേൽനോട്ടവും വഹിക്കുന്നത് കിറ്റ്കോയാണ്. 40 മീറ്റർ നീളവും 25 മീറ്റർ വീതിയും 13 മീറ്റർ ഉയരവുമുള്ള കെട്ടിടത്തിൽ രണ്ട് ബാഡ്മിന്റൻ കോർട്ടും ഒരു വോളിബോൾ കോർട്ടും ഉണ്ടാകും. മത്സരം കാണുന്നതിന് നൂറിലധികം ആൾക്കാർക്ക് ഇരിക്കാനുള്ള സംവിധാനമുണ്ട്. സ്റ്റേഡിയത്തിലേക്ക് ആവശ്യമുള്ള വെള്ളം സംഭരിക്കാൻ മൂന്നു ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചു . സ്റ്റേഡിയത്തിനു സമീപം വാഹന പാർക്കിങ്ങിനും സ്ഥലമൊരുക്കും.