പന്മനയിലെ 2 വാർഡുകളും യുഡിഎഫിന്
Mail This Article
ചവറ ∙ സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച പന്മന ഗ്രാമപ്പഞ്ചായത്തിലെ 2 വാർഡുകളിലും യുഡിഎഫിനു വിജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എ.എം.നൗഫൽ ( മുസ്‌ലിം ലീഗ് ), 13–ാം വാർഡായ ചോലയിൽ അനിൽകുമാർ (കോൺഗ്രസ്) എന്നിവരാണു വിജയിച്ചത്. ഇരുവാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ രണ്ടാമതെത്തി. നൗഫലിനു 336 വോട്ടും അനിൽകുമാറിനു 71 വോട്ടും ഭൂരിപക്ഷം ലഭിച്ചു. അഞ്ചാം വാർഡിൽ ആകെ പോൾ ചെയ്ത വോട്ട് 1710. നൗഫലിനു 1014 വോട്ടും. എൽഡിഎഫ് സ്ഥാനാർഥി ജെ.അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി പൊന്മന ശ്രീകുമാറിനു 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13–ാം വാർഡിൽ ആകെ പോൾ ചെയ്ത വോട്ട് 1781. കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ 745 വോട്ടും സിപിഎം സ്ഥാനാർഥി പരമേശ്വരൻ 674 വോട്ടും നേടിയപ്പോൾ, ബിജെപി സ്ഥാനാർഥി കെ.പങ്കജാക്ഷനു 362 വോട്ടുകളും ലഭിച്ചു.
സിപിഎം ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു പറമ്പിമുക്കിൽ പരാജയപ്പെട്ടഎൽഡിഎഫ് സ്ഥാനാർഥി ജെ.അനിൽ. 3 തവണ പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അനിലിന്റെ പരാജയം സിപിഎമ്മിനു കനത്ത പ്രഹരമായി. ചോല വാർഡിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോയി. മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസിനു ഇവിടെ അട്ടിമറി വിജയം നേടാനായി. നിലവിൽ പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണ്. ആകെ സീറ്റ് 23. കോൺഗ്രസ് 10, ആർഎസ്പി 5, മുസ്‌ലിം ലീഗ് 1, സിപിഎം 3, സിപിഐ 3, സ്വതന്ത്ര 1 എന്നിങ്ങനെയാണു കക്ഷിനില.