‘ടി.എൻ.പ്രതാപൻ എംപിയുടെ സുഹൃത്ത് കടലിൽ പോകാൻ വരുമെന്നേ അറിഞ്ഞിരുന്നുള്ളൂ. പക്ഷേ വള്ളത്തിൽ കയറാനെത്തിയത്....
Mail This Article
കൊല്ലം∙ ‘ടി.എൻ.പ്രതാപൻ എംപിയുടെ പ്രിയപ്പെട്ട സുഹൃത്ത് കടലിൽ പോകാൻ വരുമെന്നു മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വള്ളത്തിൽ കയറി മാസ്ക് താഴ്ത്തിയപ്പോഴാണ് അതു രാഹുൽ ഗാന്ധിയാണെന്ന് അറിഞ്ഞത്’ –രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോയ ‘ പൂണ്ടിമാത’ ബോട്ടിന്റെ ഉടമ വാടി സംഘം പുരയിടത്തിൽ ബിജു ലോറൻസ് (50) പറഞ്ഞു.
ബിജുവിനെ കൂടാതെ 21 മത്സ്യത്തൊഴിലാളികളാണു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിൽ കയറി അൽപം കഴിഞ്ഞപ്പോൾ തന്നെ രാഹുൽ ഗാന്ധി ഞങ്ങളിൽ ഒരാളായി മാറി. എല്ലാവരോടും സംസാരിച്ചു. മക്കളുടെ കാര്യങ്ങൾ തിരക്കി. അമരത്തിരുന്ന് എൻജിൻ ഓടിച്ചു. വല വലിച്ചു. വള്ളത്തിൽ വച്ചു തയാറാക്കിയ കേരച്ചൂരക്കറിയും ബ്രഡും കഴിച്ചു. കടലിൽ ചാടിയതും തിരികെക്കയറിയതും പരിചയ സമ്പന്നനെപ്പോലെ. വലിയ നേതാവാണെന്ന ഒരു ഭാവവും ഉണ്ടായിരുന്നില്ല. കടലിൽ മീൻ കുറവായതിനാൽ വള്ളം കരയിൽ കയറ്റി വച്ചിരിക്കുകയായിരുന്നു.
പള്ളിത്തോട്ടത്തെ കോൺഗ്രസ് നേതാവായ അലക്സാണ്ടർ ഫ്രാൻസിസ് ആണ് ടി.എൻ.പ്രതാപൻ എംപിയുടെ സുഹൃത്തുമായി കടലിൽ പോകാമോ എന്നു ചോദിച്ചത്. കഴിഞ്ഞ ദിവസം പ്രതാപനും എത്തിയിരുന്നു. വലയുടെ നീളം 412 മീറ്റർ ആണ്. മുഴുവൻ വിരിച്ചില്ല. വലിച്ചു കയറ്റിയപ്പോൾ ആകെ കിട്ടിയത് ഇത്തിരി കണവ മാത്രം. സഹോദരൻ ജോസഫ് നിക്സൺ ഉൾപ്പെടെ 2 പാർട്ണർമാരും ചേർന്നാണ് 3 വർഷം മുൻപു ബിജു ഔട്ട് ബോർഡ് എൻജിൻ വള്ളം വാങ്ങിയത്. ഔട്ട്ബോർഡ‍് എൻജിൻ മെക്കാനിക് കൂടിയാണ് ബിജു. .