ADVERTISEMENT

കൊല്ലം ∙ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും കൂടെ നിൽക്കുമെന്നും അവരുടെ അധ്വാനത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി. മത്സ്യത്തൊഴിലാളികൾക്കൊപ്പം നടത്തിയ കടൽയാത്രയ്ക്കു ശേഷം തങ്കശ്ശേരി കടപ്പുറത്തു നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിഷമങ്ങളെക്കുറിച്ച് വളരെ നാളുകളായി കേൾക്കുന്നുണ്ട്. എന്നാൽ, അതു നേരിട്ടറിയാനും അനുഭവിക്കാനുമാണു അവർക്കൊപ്പം കടലിൽപ്പോയത്.

മത്സ്യക്ഷാമം രൂക്ഷമാണ്. ഇതിനു പുറമെ ഇന്ധനവിലയും അനുബന്ധ ചെലവുകളും പ്രതിദിനം വർധിക്കന്നു. ഈ ദുരിതകാലത്തും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാനായി ട്രോളറുകൾ അനുവദിക്കാനാണു സർക്കാർ ശ്രമം. ഇക്കാര്യത്തിൽ അത്യാവശ്യം നീതിബോധം സർക്കാർ കാണിക്കണം. ഹാർബറിൽ തിരിച്ചെത്താൻ വൈകുന്തോറും ലഭിക്കുന്ന മത്സ്യവില കുറയുന്ന പ്രശ്നമുണ്ടെന്ന് തൊഴിലാളികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലുള്ളവരുടെ ദുരിതം ഒരു പരിധി വരെ ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിച്ചെന്നു വരില്ല; പക്ഷേ, പലതിനും ഒത്തുചേർന്നു പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാഹു‍ൽ ഗാന്ധി കൂട്ടിച്ചേർത്തു.

തുടർന്നു തൊഴിലാളികളുടെ ചോദ്യങ്ങൾക്കു രാഹുൽ മറുപടി നൽകി. ഒരു വിദേശ കപ്പലും കേരളത്തിന്റെ കടലിൽ മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ലെന്നും അവസാനശ്വാസം വരെ മത്സ്യത്തൊഴിലാളികൾക്കൊപ്പം നിന്നു പോരാടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എംപിമാരായ ടി.എൻ.പ്രതാപൻ, എൻ.കെ.പ്രേമചന്ദ്രൻ, ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

മത്സ്യത്തൊഴിലാളികളുമായി നടന്ന സംവാദത്തിൽ നിന്ന്

മത്സ്യത്തൊഴിലാളി മേഖലയ്ക്കായി എന്തു ചെയ്യണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്..?

പുതിയ കർഷക ബില്ലിലെ കർഷക വിരുദ്ധ ചട്ടങ്ങൾക്കെതിരെ പോരാട്ടത്തിലാണ് ഞാനിപ്പോൾ. കർഷകർ ഭൂമിയിൽ കൃഷി ചെയ്യുന്നതു പോലെ കടലിലെ കൃഷിക്കാരാണു മത്സ്യത്തൊഴിലാളികൾ. മത്സ്യമേഖലയ്ക്കായി ഒരു സ്വതന്ത്ര മന്ത്രാലയം വേണമെന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്. അതു വഴി മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും കേന്ദ്രീകൃതമായ സംവിധാനം ഉണ്ടാകും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികൾ കൃത്യമായി നിരീക്ഷിക്കും. ഒരിക്കലും നീതികേടിന്റെ പക്ഷം ചേരില്ല.

തിരിച്ചടിയാകുന്ന ചട്ടങ്ങളും നിയമങ്ങളും പിൻവലിക്കമോ?

യുഡിഎഫ് പ്രകടനപത്രിക തയാറാക്കുന്ന സമയമാണിത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി ചർച്ച ചെയ്താണ് ഇതു ചെയ്യുന്നത്. മത്സ്യമേഖലയ്ക്കായി പ്രത്യേകം പ്രകടന പത്രിക വേണമെന്നു നിർദേശിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കണം. അവ പ്രകടന പത്രികയിൽ ചേർക്കും. ലേല കമ്മിഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടണം. അതു പരിഹരിക്കും. പ്രകടനപത്രികയിൽ പറയുന്നതെല്ലാം നടപ്പിലാക്കിയിരിക്കുമെന്നുള്ളത് എന്റെ ഉറപ്പാണ്.

മത്സ്യത്തൊഴിലാളികൾക്കുള്ള ഇന്ധനത്തിൽ നിന്ന് 18 രൂപ ‘റോഡ് സെസ്’ എന്ന പേരിൽ ഈടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ സഹായം ഉണ്ടാകുമോ..?

നിങ്ങളുടെ ഓരോ ആവശ്യവും പ്രകടന പത്രികയിൽ വ്യക്തമായി ചേർക്കാം. നിങ്ങളുടെ ആവശ്യം ആ പ്രകടന പത്രികയിലുണ്ടെങ്കിൽ അതു നടപ്പാക്കിയിരിക്കും.

വിദേശ കപ്പലുകൾക്കുള്ള നിയന്ത്രണം ലഘൂകരിച്ചതിൽ ആഗോളവൽക്കരണ നയങ്ങൾ പങ്കു വഹിച്ചിട്ടുണ്ട്. ഈ നയങ്ങൾ തിരുത്തപ്പെടുമോ..?

ചില പ്രശ്നങ്ങൾ സങ്കീർണമാണ്. സംസ്ഥാന നേതാക്കൾ ഇതേപ്പറ്റി പഠിക്കും. നിങ്ങൾ നീതി നിഷേധത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കും. ആഗോളവൽക്കരണ നയത്തോടെ രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചിട്ടുണ്ട്. അതേ സമയം, ആഗോളവൽക്കരണത്തിന് ഗുണങ്ങളുമുണ്ട്. മത്സ്യബന്ധനം ലളിതമാക്കിയ പല സാങ്കേതികവിദ്യകളും ആഗോളവത്കരണത്തിന്റെ ഗുണവശങ്ങളാണ്. ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അതിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കണം.

രാജ്യത്തിന് ഇത്രയേറെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അവരുടെ മക്കൾക്കായി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്..?

കുട്ടികളുടെ ഭാവിയിൽ പ്രധാനം വിദ്യാഭ്യാസമാണ്. അതിനു സാമ്പത്തിക പിന്തുണ വേണം. കോൺഗ്രസിന്റെ ന്യായ് പദ്ധതി പ്രകാരം രാജ്യത്തെ ദരിദ്രരായ ഓരോ വ്യക്തിക്കും പ്രതിവർഷം 72000 രൂപ അക്കൗണ്ടിൽ ലഭിക്കും. കേരളത്തിലെ യുഡിഎഫ് പ്രകടന പത്രികയിൽ ന്യായ് പദ്ധതിയുടെ വകഭേദം ഉൾപ്പെടുത്തും. അതു വഴി സംസ്ഥാനത്തെ ദരിദ്രരായ ഓരോ വ്യക്തിക്കും അക്കൗണ്ടിൽ പണമെത്തും. അത് അവരുടെ ജീവിതത്തെ മെച്ചമുള്ളതാക്കുന്നതിനൊപ്പം കുട്ടികളുടെ പഠനത്തിനും സഹായകരമാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com