ഹെലിക്യാം അടക്കം എട്ടു ക്യാമറകൾ, മുക്കാൽ മണിക്കൂർ കടൽ യാത്ര; രാഹുലിനൊപ്പം മീൻപിടുത്ത ബോട്ടിൽ പോയ വ്ലോഗർ പറയുന്നു...
Mail This Article
കൊല്ലം ∙ രാഹുൽ ഗാന്ധിക്കൊപ്പം മീൻപിടുത്ത ബോട്ടിൽ കടലിൽ പോകാൻ റെഡിയാണോ എന്നു ചോദിച്ചത് നാലു ദിവസം മുമ്പാണ്. പതിവായി കടലിൽ പോയി മീൻപിടിത്തം ഷൂട്ട് ചെയ്യുന്ന വ്ലോഗർ എന്ന നിലയിലാണ് അവസരം കിട്ടിയത്. ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടി കടപ്പുറത്ത് എത്താനായിരുന്നു നിർദേശം.
ഹെലിക്യാം അടക്കം എട്ടു ക്യാമറകളാണ് ഉപയോഗിച്ചത്. പുലർച്ചെ 5.30ന് കടലിൽപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥരും സഹായിയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 25 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 2 ബോട്ടുകൾ വേറെയും ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്താണ് മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്. കടലിനെക്കുറിച്ച് അറിയാനായിരുന്നു രാഹുലിന് താൽപര്യം.
ആഴം, ചാകരയുടെ ലക്ഷണം, മീനിന്റെ ലഭ്യത, വില, തൊഴിലാളികളുടെ വരുമാനം എന്നിവയെല്ലാം അന്വേഷിച്ചു. നീന്തൽ അറിയുമോ എന്നു സെബിൻ ചോദിച്ചപ്പോൾ നന്നായി അറിയാമെന്നായിരുന്നു രാഹുലിന്റെ മറുപടി. ആഴക്കടൽ ഭാഗത്ത് മൂന്നു ബോട്ടുകളും എത്തി. മീൻ പിടിക്കുന്ന തൊഴിലാളികൾ കടലിലേക്കു ചാടി നീന്തിത്തുടങ്ങി.
ഇത് എന്തിനാണെന്നു രാഹുലിന്റെ സംശയം. മദർ ബോട്ടിനു ചുറ്റുമായിരുന്നു വല വിരിച്ചിരിക്കുന്നത്. ഈ ബോട്ടിന്റെ അടിയിൽ മാത്രം വല വലിക്കാൻ കഴിയില്ല. ഇതുവഴി മത്സ്യങ്ങൾ ചാടിപ്പോകും. ചാടിപ്പോകാതെ മത്സ്യങ്ങളെ ഇളക്കി വലയിൽ കുടുക്കാൻ വേണ്ടിയാണെന്നു പറഞ്ഞതോടെ താനും വെള്ളത്തിലേക്ക് ചാടിയാൽ കുഴപ്പമുണ്ടോ എന്നായി ചോദ്യം.
തുടർന്ന് രാഹുലും സുരക്ഷാ ഉദ്യോഗസ്ഥനും കടലിൽച്ചാടി. കൂടെ ചില തൊഴിലാളികളും ഇറങ്ങി. മുക്കാൽ മണിക്കൂർ കൊണ്ടാണ് വല വലിച്ചത്. പിടിച്ച മീൻ തന്നെ വെട്ടി കറിവച്ചു. ചൂടു മീൻകറിയും ബ്രഡ്ഡും എല്ലാവരും കഴിച്ചു.