അച്ഛന്റെ വഴിയേ ജനപ്രതിനിധിയാകാം, പക്ഷേ നാട്ടുകാരുടെ പിന്തുണ കൂടി വേണം
Mail This Article
അച്ഛന്റെ വഴിയേ ജനപ്രതിനിധിയാകാൻ വെട്ടിത്തുറന്നിട്ട വഴിയുടെ സഹായം മാത്രം പോരാ, നാട്ടുകാരുടെ പിന്തുണ കൂടി വേണം. കൊല്ലം ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ അത്തരം ചില അച്ഛൻ– മകൻ ബന്ധങ്ങളാണിത്...
ആർ.ബാലകൃഷ്ണപിള്ള– ഗണേഷ്കുമാർ
∙1977 മുതൽ 2006 വരെ തുടർച്ചയായി കൊട്ടാരക്കരയുടെ എംഎൽഎ ആയിരുന്ന അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പാത പിന്തുടർന്നാണ് സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് കെ.ബി.ഗണേഷ്കുമാർ പത്തനാപുരത്ത് സ്ഥാനാർഥിയാകുന്നത്. 2001ൽ തൊട്ടടുത്ത മണ്ഡലങ്ങളിൽ നിന്ന് അച്ഛനും മകനും നിയമസഭയിലെത്തി.
എ.കെ.ആന്റണി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്ന ഗണേഷ്കുമാർ 2003 ൽ മന്ത്രിസ്ഥാനം രാജിവച്ചു. 2001 മുതൽ ഗണേഷ് കുമാർ ഗണേഷ് പത്തനാപുരത്തു നിന്നു ജയിക്കുന്നു. അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയും 1960 ൽ പത്തനാപുരത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഒ.മാധവൻ– എം.മുകേഷ്
∙രണ്ടാം തവണയും കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എം.മുകേഷിന് അവകാശപ്പെടാനുള്ളത് രാഷ്ട്രീയവും അഭിനയവും തട്ടകമാക്കിയിരുന്ന അച്ഛൻ ഒ.മാധവന്റെ പാരമ്പര്യം. ഇന്നത്തെ കൊല്ലം കോർപറേഷനിൽ ഉൾപ്പെടുന്ന വടക്കേവിള പഞ്ചായത്തിൽ തുടർച്ചയായ 16 വർഷം പ്രസിഡന്റ് ആയിരുന്നു ഒ.മാധവൻ. ഒപ്പം നാടക പ്രവർത്തനവും. 2016 ൽ കൊല്ലം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുകേഷ് ഇത്തവണയും കൊല്ലത്ത് മത്സരിക്കും.
ടി.കെ.ദിവാകരൻ– ബാബു ദിവാകരൻ
∙1967 മുതൽ മരണം വരെ തുടർച്ചയായി 10 വർഷം കൊല്ലം മണ്ഡലത്തിന്റെ എംഎൽഎ ആയിരുന്നു ടി.കെ. ദിവാകരൻ. ഇഎംഎസ്, അച്യുതമേനോൻ മന്ത്രിസഭകളിൽ പൊതുമരാമത്ത് മന്ത്രി. അച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തിയ മകൻ ബാബു ദിവാകരൻ 1987, 1996, 2001 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ അതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2001-2006 വരെ 5 വർഷം തൊഴിൽമന്ത്രിയുമായി. ഇക്കുറി ഇരവിപുരത്ത് നിന്നാണ് ജനവിധി തേടുന്നത്.
ബേബി ജോൺ– ഷിബു ബേബി ജോൺ
∙1977 മുതൽ 2001 വരെ ബേബി ജോണിന്റെ സ്വന്തം മണ്ഡലമായിരുന്ന ചവറയിൽ നിന്നാണ് മകൻ ഷിബു ബേബി ജോൺ 2001 ൽ വിജയിച്ചത്. 2006 ലെ തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രനോട് തോറ്റ ഷിബു ബേബി ജോൺ 2011 ൽ മണ്ഡലം തിരിച്ചു പിടിച്ചു. അത്തവണ തൊഴിൽ മന്ത്രിയുമായി. 2016 ലെ തിരഞ്ഞെടുപ്പിൽ ചവറയിൽ പരാജയപ്പെട്ടു. േബബി ജോണിനെ ജയിപ്പിച്ച ചവറ വിട്ട് മകനും ഇതേ വരെ മത്സരിച്ചിട്ടില്ല. ചവറയിൽ നിന്ന് ഇക്കുറി അഞ്ചാം അങ്കം.