വേറിട്ട ‘വീഗൻ’വിവാഹം; പട്ടുവസ്ത്രങ്ങൾക്കു പകരം കോട്ടൺ–വാഴനാര് വസ്ത്രങ്ങള്‍, പായസത്തിനു പകരം ചുക്കുകാപ്പി...
Mail This Article
കൊല്ലം ∙ മൃഗങ്ങളെ പരോക്ഷമായിപ്പോലും നോവിക്കാത്ത ഭക്ഷണം, വസ്ത്രം, ആഭരണങ്ങൾ. വിവാഹവേദിക്കു പോലും പരിസ്ഥിതിസൗഹൃദ അലങ്കാരങ്ങളുടെ പച്ചപ്പ്. തികഞ്ഞ സസ്യാഹാരികളായ രണ്ടുപേർ തമ്മിലുള്ള പരിസ്ഥിതി സൗഹൃദ വിവാഹ സൽക്കാരം ഇന്നലെ കൊല്ലം ഡിടി നഗറിൽ നടന്നു. ഗോപാലകൃഷ്ണ ശർമയുടെയും ഡിസിസി സെക്രട്ടറി കൃഷ്ണവേണി ശർമയുടെയും മകൻ ദാമോദർ ഹെഗ്ഡേയും മംഗളൂരു സ്വദേശി മധുര ഷേണായിയും തമ്മിലുള്ള വിവാഹത്തിന്റെ സൽക്കാരമാണ് നടന്നത്.
മംഗളൂരുവിൽ ജിംനേഷ്യം പരിശീലകനും മോഡലുമാണ് ദാമോദർ. വിവാഹദിവസമായ ഫെബ്രുവരി 21ന് മംഗളൂരുവിൽ നടന്ന സമ്പൂർണ സസ്യാഹാര (വീഗൻ) സൽക്കാരം ശ്രദ്ധ നേടിയിരുന്നു. അതിന്റെ തനിയാവർത്തനമാണ് കൊല്ലത്തു നടന്നത്. തേൻ, പാൽ, നെയ്യ് തുടങ്ങിയവ പോലും ഉപയോഗിക്കാത്ത ഭക്ഷണരീതിയാണ് ഇവർ പിന്തുടരുന്നത്. മംഗലാപുരത്തെ സൽക്കാരത്തിൽ പട്ടുവസ്ത്രങ്ങൾക്കു പകരം കോട്ടൺ–വാഴനാര് വസ്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇന്നലെയും പട്ടുവസ്ത്രം ഒഴിവാക്കി.
വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സസ്യഎണ്ണകൾ മാത്രം ഉപയോഗിച്ചായിരുന്നു ഇന്നലെയും പാചകം. മസാലദോശ, ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവയും അനുബന്ധ ഇനങ്ങളും ആലപ്പുഴയിൽനിന്നെത്തിയ സംഘമാണ് പാകം ചെയ്തത്. മൃഗക്കൊഴുപ്പും എല്ലുപൊടിയും ചേരാനിടയുള്ള പഞ്ചസാരയ്ക്കു പകരം ലഡുവിൽ പരിസ്ഥിതിസൗഹൃദമധുരം ഉപയോഗിച്ചു. പായസത്തിനു പകരം ചുക്കുകാപ്പിയും വിളമ്പി.