മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സ്വയംതൊഴിൽ: ഇ–ഓട്ടോ പദ്ധതിയുമായി എഫ്സിഡിപി
Mail This Article
കൊല്ലം ∙ സ്ത്രീ ശാക്തീകരണത്തിനൊപ്പം പ്രകൃതി സംരക്ഷണവും ഉറപ്പാക്കി ഫിഷർമെൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം (എഫ്സിഡിപി) ഇ–ഓട്ടോ പദ്ധതി വിപുലീകരിക്കുന്നു. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് പുതിയ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എഫ്സിഡിപി ഡോൺ ബോസ്കോ ബ്രെഡ്സുമായി(ബെംഗളൂരു) സഹകരിച്ച് ആവിഷ്കരിച്ച നൈപുണ്യ പരിശീലന പരിപാടിയാണ് ഇ ഓട്ടോ പരിശീലനം. തങ്കശ്ശേരി മുതൽ താന്നി വരെ ഉള്ള തീരപ്രദേശങ്ങളിലെ 150ലേറെ സ്ത്രീകളാണ് ഇതിനോടകം പരിശീലനം നേടിയത്.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം 5 ഓട്ടോറിക്ഷകളാണ് എഫ്സിഡിപി നൽകുന്നത്. തുടർന്ന് ഓരോ 4 മാസങ്ങളിലും അഞ്ചു ഓട്ടോറിക്ഷകൾ കൂടി നൽകും. പദ്ധതിയുടെ ഭാഗമാകുന്ന സ്ത്രീകൾ ആദ്യത്തെ ഒരു വർഷത്തെ സമ്പാദ്യത്തിൽ നിന്ന് 6250 രൂപ പ്രതിമാസം സംഘടനയ്ക്ക് നൽകുകയും അതുപയോഗിച്ച് വീണ്ടും കൂടുതൽ സ്ത്രീകൾക്ക് ഇ- ഓട്ടോ നൽകുകയുമാണ് പദ്ധതി. അങ്ങനെ സ്ത്രീകളുടെ പങ്കാളിത്തത്തോടെ വരും വർഷങ്ങളിൽ 32 ഓട്ടോകൾ വരെ നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു വർഷത്തിന് ശേഷം ഡിസ്കൗണ്ടോടെ ഇ- ഓട്ടോകൾ സ്ത്രീകളുടെ പേരിലാക്കി നൽകുന്നു. ബാംഗ്ലൂരിലെ മഹിന്ദ്ര മോട്ടോഴ്സുമായി സഹകരിച്ച് 'ട്രിയോ' വാഹനങ്ങളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ആരോഗ്യപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് ഒരു നേരം ഭക്ഷണം നൽകുന്ന പദ്ധതിയാണ് 'വിശപ്പിനു വിട'. ദിവസവും 110 പേർക്കാണ് ഒരു നേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. ഇ ഓട്ടോയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ ലൈസൻസ് നേടിയ സ്ത്രീകൾ തന്നെയാണ് ഈ ഓട്ടോ കൈകാര്യം ചെയ്യുന്നത്.