ബന്ധുക്കളല്ലാത്തവർ ഒരുമിച്ച് ബൈക്കിൽ; യുവാക്കൾക്ക് പിഴയിട്ട് പൊലീസ്
Mail This Article
അഞ്ചാലുംമൂട് ∙ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾ യാത്രയ്ക്കിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ പൊലീസ് പിഴ ഈടാക്കി. ഈസ്റ്റ് പൊലീസ് ഇന്നലെ രാവിലെ കടപ്പാക്കടയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അഷ്ടമുടി സ്വദേശികളായ യുവാക്കൾക്ക് 500 രൂപ പിഴ ചുമത്തിയത്. 2 പേരും ഹെൽമറ്റ്, മാസ്ക് എന്നിവ ധരിച്ചിരുന്നു. വാഹനത്തിന്റെ രേഖകളുമുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാത്തതിന് 500 രൂപ പിഴ അടയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യുന്നത് വിലക്കിയുള്ള ഉത്തരവോ നിർദേശങ്ങളോ ഉണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പെറ്റി അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ 2000 രൂപ പിഴ അടയ്ക്കണമെന്ന് നിർദേശിച്ചെന്നും യുവാക്കൾ പറയുന്നു. ഒടുവിൽ 500 രൂപ പിഴയടച്ചാണ് യുവാക്കൾ പുറത്തിറങ്ങിയത്. പകർച്ചവ്യാധി നിയന്ത്രണ നിയമം സെക്‌ഷൻ 3(ബി) പ്രകാരമാണു പിഴ ചുമത്തിയത്.
പിഴ നിയമപ്രകാരമെന്നു പൊലീസ്
കഴിഞ്ഞ തവണ കോവിഡ് വ്യാപനമുണ്ടായപ്പോൾ തന്നെ വാഹനങ്ങളിൽ ബന്ധുക്കളല്ലാത്തവർ ഒരുമിച്ചു യാത്ര ചെയ്യരുതെന്ന കർശന നിർദേശമുണ്ടായിരുന്നതായി ഈസ്റ്റ് പൊലീസ് പറയുന്നു. ഭർത്താവ്, ഭാര്യ, അച്ഛൻ, മക്കൾ എന്നിങ്ങനെ അടുത്ത ബന്ധമുള്ളവർ മാത്രമേ ഒന്നിച്ചു ബൈക്കിൽ യാത്ര ചെയ്യാവൂ. രണ്ടു വീടുകളിൽ കഴിയുന്നവരിൽ നിന്നു പരസ്പരം രോഗം പകരാതിരിക്കാനാണിത്. കാറുകളിലെ യാത്രക്കാർക്കും സമാന നിയന്ത്രണമുണ്ട്. കഴിഞ്ഞ തവണ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും നിബന്ധനകളും ഇത്തവണയും ബാധകമാണെന്നും പൊലീസ് അറിയിച്ചു.